ആശങ്കയിലായി പെൻഷൻ ഗുണഭോക്താക്കൾ
കണ്ണുകളിൽ അനിശ്ചിതത്വം

സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്
സാമൂഹ്യ ക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കില്ലെന്ന യുഡിഎഫ് സർക്കാർ തീരുമാനത്തിൽ ആശങ്കയിലായി ലക്ഷക്കണക്കിന് മനുഷ്യർ. അവശതയനുഭവിക്കുന്ന തങ്ങൾക്ക് അത്താണിയായി വീട്ടിലെത്തിച്ച് നൽകിയിരുന്ന പെൻഷൻ ഇനി എങ്ങനെ കിട്ടുമെന്ന ആശങ്കയാണ് ഓരോരുത്തരും പങ്കുവയ്‌ക്കുന്നത്. ആശ്വാസച്ചിരികൾ വിരിഞ്ഞ കണ്ണുകളിൽ ഇപ്പോൾ അനിശ്ചിതത്വം നിറയുന്നു. ജില്ലയിൽ 4.68 ലക്ഷം മനുഷ്യരാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളായുള്ളത്. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 2000 രൂപ വീതം ഓരോരുത്തരുടെയും കൈയിലെത്തുന്നുണ്ട്. നേരിട്ട് ബാങ്കിലേക്ക് പണമെത്തിക്കുന്ന ഡിബിടി സംവിധാനത്തിന് പുറമെയാണ് സഹകരണ ബാങ്കുകളും പെൻഷൻ വിതരണം ചെയ്തിരുന്നത്. ജില്ലയിൽ 2.64 ലക്ഷം പേർക്കാണ് സഹകരണ ബാങ്കുകൾ പെൻഷൻ വീട്ടിലെത്തിച്ച് നൽകിയിരുന്നത്. 27,289 പേർക്ക് കർഷക തൊഴിലാളി പെൻഷനും 1.45 ലക്ഷം പേർക്ക് വാർധക്യകാല പെൻഷനും 20,187 പേർക്ക് ഭിന്നശേഷി പെൻഷനും 6033 പേർക്ക് അവിവാഹിത പെൻഷനും 65,598 പേർക്ക് വിധവാ പെൻഷനും നൽകിയിരുന്നത് സഹകരണ ബാങ്കുകൾ മുഖേനയാണ്. പ്രതിമാസം 49.46 കോടി രൂപയാണ് സഹകരണ ബാങ്കുകൾ വീട്ടിലെത്തിച്ചിരുന്നത്. യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് പുറത്തുവന്നതോടെ ഇവരുടെയുള്ളിൽ ആശങ്ക പുകയുകയാണ്. പെൻഷൻ വാങ്ങുന്നതിൽ പലരും വാണിജ്യ ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്തവരാണ്. കിടപ്പുരോഗികൾക്ക് മാത്രം പെൻഷൻ വീട്ടിലെത്തിച്ചാൽ മതിയെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. കിടപ്പ് രോഗികളല്ലെങ്കിലും പ്രായാധിക്യവും മറ്റ് അവശതകളുംമൂലം പുറത്ത് പോകാൻ സാധിക്കാത്തവരും ഇനി പെൻഷൻ കിട്ടാതാകുമോയെന്ന ആശങ്കയിലാണ്.










0 comments