"പ്രതീക്ഷയുടെ തീരത്തു'നിന്നും ഓണവിപണിയിലേക്ക്

ഹോപ്‌ഷോർ സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ അമ്മമാർ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി ഒരുക്കുന്ന ഫാറൂഖ് ട്രെയിനിങ് കോളേജ് എൻഎസ്എസ് വളന്റിയർമാർ
മനാഫ് താഴത്ത്
Published on Aug 17, 2026, 12:00 AM | 1 min read
ഫറോക്ക്
ശാരീരിക മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാരുടെ കരവിരുതിൽ രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങൾ ഇക്കുറിയും ഓണവിപണിയിലെത്തും. ഫാറൂഖ് ട്രെയിനിങ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സഹായത്തോടെയാണിത്. കടലുണ്ടി "ഹോപ്ഷോർ" മൾട്ടി ഡിസിപ്ലിനി സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സിലെ കുട്ടികളുടെ അമ്മമാരും എൻഎസ്എസ് വളന്റിയർമാരും ചേർന്ന് തയ്യാറാക്കിയ കരകൗശല ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. 20മുതൽ 25വരെ നടക്കുന്ന കടലുണ്ടി പഞ്ചായത്തിന്റെ ഓണച്ചന്തയിൽ ആറ് ദിവസവും അമ്മമാർക്കൊപ്പം വളന്റിയർമാരുമുണ്ടാകും. സ്പെഷ്യൽ ഫാമിലി സപ്പോർട്ട് പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി എൻഎസ്എസ് വളന്റിയർമാർക്ക് പ്രത്യേക പരിശീലനവും റെസിഡൻഷ്യൽ ക്യാമ്പും നടത്തിയിരുന്നു. ഹോപ്ഷോറിൽ കുട്ടികൾക്കാവശ്യമായ രീതിയിൽ ചുവർചിത്രങ്ങളും എൻഎസ്എസ് ഒരുക്കുന്നുണ്ട്. എസ്എഫ്എസ് പദ്ധതിയിലൂടെ ഹോപ്ഷോർ സ്പെഷ്യൽ സ്കൂളിലെ അമ്മമാർക്ക് സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഹോപ്ഷോർ എം ഡി നജ്‌മുൽ മേലത്ത് അറിയിച്ചു. എൻഎസ്എസ് ജില്ലാ കോ–ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, വളന്റിയർമാരായ വഹീദ നസ്റിൻ, സി സാന്ത്വന, അർച്ചന വിജയകുമാർ, ആദിത്യ കുറുവഞ്ചേരി, എ അക്ഷയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.










0 comments