പവർഫുൾ കക്കോടി

കക്കോടി കുടുംബാരോഗ്യകേന്ദ്രം
ഉണ്ണി ഇൗന്താട് കക്കോടി ഇൗ ആതുരാലയത്തിന് ഒരു സവിശേഷതയുണ്ട്. അസുഖബാധിതരായി എത്തുന്നവർക്ക് അവർക്കിഷ്ടപ്പെട്ട ചികിത്സ തെരഞ്ഞെടുക്കാനുള്ള സൗകര്യമിവടെയുണ്ട്. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും എതുവേണേലും തെരഞ്ഞെടുക്കാം. മൂന്നുചികിത്സാരീതികളും സൗജന്യമായി ഒരു കുടക്കീഴിൽ ലഭ്യമാവുന്ന ജില്ലയിലെ ഏക കുടുംബാരോഗ്യകേന്ദ്രമാണ് കക്കോടിയിലേത്. ‘‘ഞാനും മരുമകളും ആറുമാസം പ്രായമായ പേരക്കുട്ടിയും രാവിലെ എട്ടോടെയാണ് കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയത്. ഞാൻ ആയുർവേദ ഡോക്ടറുടെ അടുത്തേക്കും മരുമകൾ അലോപ്പതി ഡോക്ടറുടെ അടുത്തേക്കും അതുകഴിഞ്ഞ് ഞങ്ങളൊരുമിച്ച് കൊച്ചുമകളെ കാണിക്കാൻ ഹോമിയോ ഡോക്ടറുടെ അടുത്തേക്കും പോയി. രാവിലെ പത്തോടെ മരുന്നെല്ലാം വാങ്ങി വീട്ടിൽ തിരിച്ചെത്തി’. പടിഞ്ഞാറ്റുംമുറിയിലെ എഴുപത്തിയഞ്ചുകാരിയായ നാരായണിയേടത്തി ഇത് പറയുമ്പോൾ കക്കോടിയിലെ പൊതുജനാരോഗ്യകേന്ദ്രം മികവിന്റെ സാക്ഷ്യപത്രം കൂടിയാവുകയാണ്. രാജ്യത്തെ ആദ്യ ആന്റി ബയോട്ടിക് സ്മാർട്ട് ആശുപത്രി അംഗീകാരങ്ങളുടെ നിറവിലാണ്. പ്രളയത്തെ തുടർന്ന് കെട്ടിടവും ഉപകരണങ്ങളും പൂർണമായും നശിച്ച കക്കോടി ആരോഗ്യകേന്ദ്രം ഇന്ന് ദേശീയ–-സംസ്ഥാന പുരസ്കാരങ്ങളുടെ നെറുകയിലാണ്. 4.5 കോടി രൂപ ചെലവായ മികച്ച കെട്ടിടത്തിന് മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് ചെന്നൈ അപ്പോളോ ആശുപത്രി 3.75 കോടി രൂപ ചെലവിട്ടു. ബാക്കി എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് ഈ കെട്ടിടം പൂർത്തിയാക്കിയത്. മികച്ച കാത്തിരിപ്പുകേന്ദ്രവും ലാബ് സൗകര്യങ്ങളും ശിശു സ്ത്രീ സൗഹൃദ കുത്തിവയ്‌പ് മുറിയും നിരീക്ഷണ മുറിയുമെല്ലാം ആശുപത്രിയുടെ പ്രത്യേകതയാണ്. പേ വിഷ പ്രതിരോധ വാക്സിൻ സൗകര്യംകൂടി ലഭ്യമാക്കി. ആധുനിക ശ്മശാനം 2.98 ലക്ഷം രൂപ ചെലവിട്ട് ശാന്തിസ്ഥലി ആധുനിക ശ്മശാനം യാഥാർഥ്യമാക്കിയതാണ് ഭരണസമിതിയുടെ മറ്റൊരു പൊൻതൂവൽ. കോവിഡ് കാലത്താണ് സ്വന്തമായി ശ്മശാനമില്ലാത്തതിന്റെ പ്രയാസം രൂക്ഷമായത്. 98 ലക്ഷം രൂപ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ ലഭ്യമാക്കി. വിദ്യാലയങ്ങൾ പുതുമോടിയിൽ പടിഞ്ഞാറ്റുംമുറി ജിയുപി സ്കൂൾ പ്രീപ്രൈമറി നവീകരണത്തിന്റെ ഭാഗമായി പത്തുലക്ഷം രൂപയുടെ വർണക്കൂടാരം നിർമിച്ചു. പഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 40 ലക്ഷം രൂപ ചെലവിൽ ഓപ്പൺ ഓഡിറ്റോറിയം പൂർത്തീകരണ ഘട്ടത്തിലാണ്. പ്രവേശന കവാടം നവീകരിച്ചു. സ്കിൽ ഡെവലപ്മെന്റ് സെന്റർ സ്കൂളിന് അനുവദിച്ച് കിട്ടുകയും ഇലക്ടിക് വെഹിക്കിൾ, ഡ്രോൺ റിപ്പയറിങ് കോഴ്സുകൾ ലഭ്യമാവുകയുംചെയ്തു. കക്കോടി ബണ്ട് പുതുക്കിപ്പണിഞ്ഞു കക്കോടി ബണ്ട് 1.30 കോടി ചെലവിൽ പുതുക്കിപ്പണിതു. 2018ലെ പ്രളയത്തിൽ പൂനൂർ പുഴയിൽനിന്ന് കക്കോടിയെ സംരക്ഷിച്ച ബണ്ടിനുണ്ടായ ചോർച്ച പരിഭ്രാന്തിയുയർത്തിയിരുന്നു. പഞ്ചായത്തിന്റെ നിരന്തര ഇടപെടലിൽ ജില്ലാ പഞ്ചായത്ത് നഗരസഞ്ചയഫണ്ട് 1.30 കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിത്. വയോ ക്ലബ്ബുകൾ വയോജന സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ചു. എല്ലാ വാർഡിലും വയോ ക്ലബ്ബുകൾ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 45 ലക്ഷം രൂപ ചെലവിൽ ചെറുകുളം ബസാറിനോട് ചേർന്ന് വയോജന പാർക്ക് പൂർത്തീകരണ ഘട്ടത്തിലാണ്. രണ്ട് വഴിയോര വിശ്രമകേന്ദ്രങ്ങൾ ഫലപ്രദമായ ടോയ്‌ലറ്റ് സംവിധാനം കക്കോടിയിലും ചെറുകുളത്തും ആരംഭിച്ചു. നഗരസഞ്ചയഫണ്ടിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ടേക്ക് എ ബ്രേക്ക് നിർമിച്ചത്. ജില്ലയിൽ രണ്ട് ടേക്ക് എ ബ്രേക്ക് ആരംഭിച്ച പഞ്ചായത്ത് എന്ന പ്രത്യേകതയുമുണ്ട്. മൂട്ടോളിയിൽ ഒരുങ്ങും ആധുനിക എംസിഎഫ് 1.30 ലക്ഷം രൂപ ചെലവിൽ ആധുനിക എംസിഎഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) മൂട്ടോളിയിൽ സ്ഥാപിക്കാൻ അംഗീകാരമായി. ജലസേചന വകുപ്പ് വിട്ടുതന്ന 15 സെന്റിൽ എംസിഎഫ് പണിയാനുള്ള പ്രവർത്തനം ഈ വർഷം ആരംഭിക്കും. നിലവിലെ എംസിഎഫ് മെച്ചപ്പെടുത്തി. എല്ലാ വാർഡിലും മിനി എംസിഎഫ് സ്ഥാപിച്ചു. ഓപ്പൺ ആൻഡ് ഇൻഡോർ പിങ്ക് ജിം ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓപ്പൺ ജിമ്മും പിങ്ക് ജിമ്മും യാഥാർഥ്യമാക്കിയത്. 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓപ്പൺ ജിമ്മിൽ ദിവസവും നിരവധി പേർ വ്യായാമത്തിനെത്തുന്നു. കുടുംബശ്രീ സിഡിഎസ് സംരംഭമായാണ് ഇൻഡോർ പിങ്ക് ജിം നടത്തുന്നത്. അംഗീകാരങ്ങൾ • ആർദ്രകേരളം പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാമത് • കുടുംബാരോഗ്യകേന്ദ്രത്തിന് കായകൽപ്പ് അവാർഡ് - ജില്ലയിൽ ഒന്നാം സ്ഥാനം • മക്കട സബ് സെന്ററിന് എൻക്യുഎഎസ് അംഗീകാരം • എൻഎബിഎച്ച് അംഗീകാരം നേടി കക്കോടി ഹോമിയോ ഡിസ്‌പെൻസറി • മക്കട ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന് സംസ്ഥാനത്തെ ആദ്യ കായകൽപ്പ് പുരസ്കാരം • കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തെരഞ്ഞെടുത്ത മികച്ച വനിതാ സൗഹൃദ പഞ്ചായത്ത്










0 comments