നാടാകെ ഓണം മൂഡ്

മാവേലിക്കസ് 2025' ഓണാഘോഷ പരിപാടികളുടെ ഭാഗമായി ലുലു മാളിൽ അവതരിപ്പിച്ച സംഗീത പരിപാടിയിൽ ചിത്രയും നിഷാദും ഫോട്ടോ: ജഗത്ലാൽ
കോഴിക്കോട് ഓണാഘോഷത്തിന്റെ ഓളത്തിൽ നാടും നഗരവും. മെഗാ തിരുവാതിരയും കമ്പവലിയും പൂക്കള മത്സരങ്ങളും സദ്യവട്ടങ്ങളുമായി ജില്ലയിലെങ്ങും ഉത്സവാഘോഷ നാളുകൾ. സ്കൂൾ, കോളേജ് പരിപാടികൾ കഴിഞ്ഞെങ്കിലും ക്ലബ്ബുകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും ആഘോഷം ഉത്രാടം വരെ നീളും. തിരുവോണത്തിനുശേഷവും പരിപാടികൾ സംഘടിപ്പിക്കുന്നവരുണ്ട്. നഗരത്തിൽ പല വര്‍ണങ്ങളിലുള്ള വെളിച്ചവും തെളിഞ്ഞതോടെ രാത്രികാലവും വൈബായി മാറി. ജില്ലാതല ഓണപ്പരിപാടികളുടെ ഭാഗമായുള്ള കലാപരിപാടികൾ ആസ്വദിക്കാനും നഗരത്തിന്റെ വിവിധയിടങ്ങളിൽ തിരക്കേറി. പൂക്കൾ, പച്ചക്കറി, വസ്ത്രം തുടങ്ങിയ വിപണികൾക്ക് ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കുന്ന കാലം കൂടിയാണിത്. ആഗസ്ത് അവസാനമുള്ളതിനേക്കാൾ വിപണികളിൽ വലിയ തോതിൽ വില വ്യത്യാസവും വന്നിട്ടുണ്ട്. ജനത്തിരക്കും സാധനങ്ങളുടെ ഡിമാൻഡ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പുതന്നെ മിഠായിത്തെരുവിലേക്ക് ആളുകൾ ഇരച്ചെത്തിയിരുന്നു. വിവിധ ഓണച്ചന്തകളിലും കച്ചവടം പൊടിപൊടിക്കുന്നുണ്ട്.










0 comments