പുത്തൻ പുതുപാലം...

പുതിയ പാലത്തെ വലിയ പാലം ഉദ്ഘാടനംചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, മേയർ ഒ സദാശിവൻ, അഹമ്മദ് ദേവർകോവിൽ എംഎൽഎ മറ്റു ജനപ്രതിനിധികൾ എന്നിവർ നാട്ടുകാരുടെകൂടെ പാലത്തിലൂടെ വരുന്നു
കോഴിക്കോട് വലിയ പാലമെന്ന നാലു പതിറ്റാണ്ടോളം പഴക്കമുള്ള ഒരു നാടിന്റെ ആവശ്യത്തിന് ഇത് സ്വപ്‌ന സാക്ഷാത്കാരം. ഇടുങ്ങിയ, പൊളിഞ്ഞുവീഴാറായ പാലം കിഫ്ബിയുടെ ചിറകിലേറി മുഖം മിനുക്കി. മഴവില്ലഴകിൽ അഭിമാനത്തോടെ തലയുയര്‍ത്തി നിൽക്കുന്ന പുതിയപാലത്തെ വലിയ പാലം നാടിന് സമര്‍പ്പിച്ചു. കനോലി കനാലിന് നിര്‍മിച്ച പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നഗരത്തിലെ പുതിയ പാലത്തെ മീഞ്ചന്ത മിനി ബൈപാസുമായി ബന്ധിപ്പിക്കുന്നതാണ് പാലം. കിഫ്ബി വഴി 2022ല്‍ 60 കോടി രൂപ അനുവദിച്ചതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. കനോലി കനാലിന് 16.53 കോടി രൂപ വിനിയോഗിച്ച് 195 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ആര്‍ച്ച് മാതൃകയില്‍ നിര്‍മിച്ച പാലത്തിനൊപ്പം ഇരു വശങ്ങളിലും അപ്രോച്ച് റോഡുമുണ്ട്. 40 കോടി രൂപയാണ് സ്ഥലമെടുപ്പിന് ചെലവായത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല. പുതിയ പാലം യാഥാര്‍ഥ്യമായതോടെ റെയില്‍വേ സ്റ്റേഷന്‍, പാളയം, തളി, കല്ലായി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ സാധിക്കും. കനോലി കനാല്‍ നാഷണല്‍ വാട്ടര്‍ വേയില്‍ ഉള്‍പ്പെട്ടതിനാല്‍ ആവശ്യമായ ഉയരം നല്‍കിയാണ് വലിയ പാലം രൂപകല്‍പ്പന ചെയ്തത്. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. മേയര്‍ ഒ സദാശിവന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയശ്രീ, കേരള മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ ബൈജുനാഥ് എന്നിവര്‍ മുഖ്യാതിഥികളായി. കെആര്‍എഫ്ബി നോര്‍ത്ത് സര്‍ക്കിള്‍ ലീഡര്‍ ഇ ജി വിശ്വപ്രകാശ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജെ ഷാനു എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










0 comments