കെഎസ്ആർടിഇഎ സംസ്ഥാന സമ്മേളനം
കേരളത്തിന്റെ മുന്നേറ്റം കേന്ദ്രം തീർക്കുന്ന തടസ്സം മറികടന്ന്: തോമസ് ഐസക്

കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് കേന്ദ്രം തീർക്കുന്ന സാന്പത്തിക പ്രതിസന്ധിയാണ് കേരളം വികസന കാര്യങ്ങളിൽ ഇന്നനുഭവിക്കുന്നതെന്ന് മുൻ മന്ത്രി ടി എം തോമസ് ഐസക്. തനത് വരുമാനത്തിൽ 70 ശതമാനം വർധനയുണ്ടായിട്ടും കേന്ദ്രം നൽകേണ്ട വിഹിതവും വായ്‌പയും വെട്ടിക്കുറയ്‌ക്കുകയാണ്. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘കേരള സമ്പദ്ഘടനയും കേന്ദ്രനയവും’ എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം തീർക്കുന്ന പ്രതിസന്ധിയിലും കേരളം വ്യത്യസ്‌തമായി മുന്നേറുകയാണ്. ഇൗ ബദലിനെ തകർക്കുന്നതിനാണ് കേന്ദ്രം സംസ്ഥാനത്തിനുമേൽ ഉപരോധം തീർക്കുന്നത്. എന്നിട്ടും സാധ്യമായ ഇടതുപക്ഷ ബദൽ തീർക്കുകയാണ് കേരളം. മാനവിക വികസന സൂചികയിലടക്കം എല്ലാ സൂചികയിലും കേരളം ഇന്ത്യക്ക് മാതൃകയാണ്. ഗുജറാത്തിൽ കർഷക തൊഴിലാളിക്ക് 240 രൂപ കൂലി കൊടുക്കുന്പോൾ കേരളം നൽകുന്നത് 800 രൂപയാണ്. ക്ഷേമത്തിന്റെ കാര്യത്തിൽ ഗുജറാത്ത് എവിടെ, കേരളം എവിടെ. ഇൗയൊരു നാണക്കേടുള്ളതുകൊണ്ട് കേരളത്തിന്റെ ബദലിനെ തകർക്കാൻ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. കേരളം ഇനിയും മുന്നേറേണ്ടതുണ്ട്. അതിനായി പൊതുഗതാഗത മേഖലയടക്കം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ടൗൺഹാളിലെ വി എസ് അച്യുതാനന്ദൻ നഗറിൽ ചേർന്ന സെമിനാറിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ എംഎൽഎ മോഡറേറ്ററായി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മാന്പറ്റ ശ്രീധരൻ, ഹംസ കണ്ണാട്ടിൽ, സി കെ ഹരികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പി കെ സന്തോഷ് സ്വാഗതവും എൻ ബജു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്നുമുതൽ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ചൊവ്വാഴ്‌ച തുടക്കം. രാവിലെ ഒന്പതരയ്‌ക്ക് മുഹമ്മദ് അബ്ദുറഹ്മാൻ സ്‌മാരക ജൂബിലി ഹാളിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ അഴീക്കോടൻ അനുസ്‌മരണത്തോടെ പ്രതിനിധിസമ്മേളനം ആരംഭിക്കും. രാവിലെ പത്തിന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യും. 500 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനം ബുനാഴ്‌ച സമാപിക്കും.









0 comments