വിളിക്കൂ ഓണസദ്യ വീട്ടിലെത്തും

കോഴിക്കോട്
പുളിശേരിയും ഓലനും അവിയലും കൂട്ടുകറിയും രണ്ട് കൂട്ടം പായസവുമടങ്ങിയ സദ്യവട്ടമാണ് ഓണം കളറാക്കുന്നത്. മലയാളിയുടെ സദ്യ കെങ്കേമമാക്കാൻ കുടുംബശ്രീയുടെ രുചിക്കൂട്ട് ഒരുങ്ങിക്കഴിഞ്ഞു. മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ചാണ് കുടുംബശ്രീ യൂണിറ്റുകൾ സദ്യ തയ്യാറാക്കി വിതരണംചെയ്യുന്നത്. വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും കുടുംബങ്ങൾക്കും ആവശ്യാനുസരണം ഓണസദ്യയും മറ്റ് ഓണക്കാല ഭക്ഷ്യവിഭവങ്ങളും യൂണിറ്റുകൾ വഴി ലഭ്യമാകും. ഓണാഘോഷങ്ങൾക്ക് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഓണ വിപണനമേളകളും സജീവമായി. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള നാടൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലുമായി മേളകൾ സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ ജില്ലാതല ഓണം വിപണനമേള 20 മുതൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ആരംഭിക്കും. കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങളാണ് മേളയിലുണ്ടാകുക. ഭക്ഷ്യോൽപ്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവയും ജെഎൽജി അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളും മേളയിലുണ്ടാകും. പൂക്കളും കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണിയിലെത്തിക്കുന്നുണ്ട്. വിവിധ പഞ്ചായത്തുകളിൽ നടക്കുന്ന ഓണവിപണന മേളകളും ഓണസദ്യയും കുടുംബശ്രീയുടെ ഓണക്കാല പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപിന്തുണ ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ മിഷൻ.










0 comments