മേഖലാ ശാസ്ത്രകേന്ദ്രം വിളിക്കുന്നു ഷ്രോഡിഞ്ചറെയും പൂച്ചയെയും കാണാൻ

ക്വാണ്ടം സെഞ്ച്വറി എക്സിബിഷന്റെ പ്രചാരണത്തിന്റെ ഭാഗമായി മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ഒരുക്കിയ ഷ്രോഡിഞ്ചറുടെയും ക്വാണ്ടം പൂച്ചയുടെയും ശിൽപം
കോഴിക്കോട്
ക്വാണ്ടം ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന ശിലയായ ഷ്രോഡിഞ്ചർ സമവാക്യത്തെ കുറിച്ചറിയണമെങ്കിൽ വരൂ കോഴിക്കോട് മേഖലാ ശാസ്‌ത്രകേന്ദ്രത്തിലേക്ക്. എർവിൻ ഷ്രോഡിഞ്ചറിന്റെയും അദ്ദേഹത്തിന്റെ ക്വാണ്ടം പൂച്ചയുടെയും ഇൻസ്‌റ്റലേഷനാണ് നിങ്ങളെ കാത്തിരിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി ചേർന്ന് 26 മുതൽ 31 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷന്റെ പ്രചാരണാർഥം മേഖലാ ശാസ്ത്രകേന്ദ്രത്തിലെ ജസ്റ്റിൻ ജോസഫാണ് ഇത് രൂപകൽപ്പന ചെയ്തത്. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എക്സിബിഷനിൽ ജസ്റ്റിൻ ജോസഫ് നിർമിച്ച ഐൻസ്റ്റിന്റെയും മാഡം ക്യൂറിയുടെയും ശിൽപ്പങ്ങളുണ്ട്. മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ ഒരു വാൻ പെയിന്റടിച്ച് മനോഹരമാക്കി അതിന് മുകളിൽ തോളത്ത് പൂച്ചയുമായി ഇരിക്കുന്ന ഷ്രോഡിഞ്ചറുടെ രൂപം ആരെയും ആകർഷിക്കും. ക്വാണ്ടം ഫിസിക്സിലെ സങ്കീർണമായ അവസ്ഥയെ ലളിതമായി വിശദീകരിക്കാൻ ഇർവിൻ ഷ്രോഡിഞ്ചർ അവതരിപ്പിച്ച ചിന്താ പരീക്ഷണമാണ് ഷ്രോഡിഞ്ചറുടെ പൂച്ച. പെട്ടിയിലടച്ച പൂച്ച ഒരേസമയം ജീവിച്ചിരിക്കുന്നതായും മരിച്ചതായും കണക്കാക്കാമെന്നും നമ്മൾ പെട്ടി തുറക്കുമ്പോഴാണ് അതിലേത് അവസ്ഥയാണ് നിലവിലുള്ളതെന്ന് നിശ്ചയിക്കപ്പെടുന്നതെന്നും പരീക്ഷണം വ്യക്തമാക്കുന്നു. യാഥാർഥ്യം എന്നത് നിരീക്ഷകന്റെ സാന്നിധ്യത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന ആശയത്തെയാണ് പരീക്ഷണം സൂചിപ്പിക്കുന്നത്. അനിശ്ചിതത്വ സിദ്ധാന്തത്തിന് ഒരു ബീജഗണിത സമവാക്യം കണ്ടെത്താനുള്ള ശ്രമമാണ് അദ്ദേഹത്തെ പുതിയ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.











0 comments