വിഴിഞ്ഞം കയ്യടക്കേണ്ടത് കോർപറേറ്റുകളുടെ താൽപര്യം; ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാനാകില്ല: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തൃശൂർ: വിഴിഞ്ഞം തുറമുഖ കമ്പനിയിൽ അദാനി ഗ്രൂപ്പ് ആഗോള കപ്പൽ കമ്പനിയായ എംഎസ്‍സിക്ക് ഓഹരികൈമാറിയത് കൃത്യമായ അജണ്ടയോടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഓഹരിക്കൈമാറ്റം നടന്നത് മുഖ്യമന്ത്രി വി ഡി സതീശന്റെ കൃത്യമായ പ്ലാനിലാണ്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് സതീശൻ ചാർട്ടേർഡ് വിമാനത്തിൽ ശബരിമല സ്വർണക്കൊള്ള കേസ് പ്രതിക്കൊപ്പം മംഗലാപുരത്ത് പോകുകയും അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലുണ്ടായ ഡീലിന്റെ ഭാഗമായുള്ള കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. വിഴിഞ്ഞം പൂർണമായി കയ്യടക്കുക എന്നത് കോർപറേറ്റുകളുടെ താൽപര്യമാണെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്ത് തന്നെ ശ്രദ്ധേയമായ രീതിയിൽ വൻവിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നാണ് എംഎസ്‍സി. വിഴിഞ്ഞത്ത് നല്ല താൽപര്യം എംഎസ്‍സിക്കുണ്ട്. സർക്കാരിന്റെ സ്വത്താണ് തുറമുഖം. നടത്തിപ്പ് ചുമതലയാണ് അദാനിക്ക് നൽകിയിട്ടുള്ളത്. 2035 മുതലാണ് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നത്. 6000 കോടിയോളം രൂപ കേരള സർക്കാർ തുറമുഖത്ത് ചെലവാക്കിയപ്പോൾ 2497 കോടിയാണ് അദാനി ഗ്രൂപ്പ് ഇതുവരെ ചെലവാക്കിയത്.
കരാർ അനുസരിച്ച് 25 ശതമാനത്തിലധികം ഷെയറുകൾ വിൽക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. കഴിഞ്ഞ ജൂൺ 30നാണ് സെബിക്ക് അദാനി ഗ്രൂപ്പ് അപേക്ഷ നൽകിയത്. 29നാണ് അദാനിയും എംഎസ്‍സി കമ്പനിയുമായും ധാരണയിലെത്തുന്നത്. എന്നാൽ പത്രം വഴിയാണ് ഈ നടപടികളൊക്കെ നടന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് വിശ്വാസത്തിലെടുക്കാനാകില്ല. മുഖ്യമന്ത്രി വ്യക്തമായ നിലപാടെടുക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments