പത്തനംതിട്ടയിൽ വ്യാജ പീഡനപരാതിയുടെ പേരിൽ പൊലീസ് ക്രൂരത; ഹൃദ്‌രോഗിയാണെന്ന് പറഞ്ഞിട്ടും കേട്ടില്ല; ഗുരുതര ആരോപണം

പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ വ്യാജമൊഴിയുടെ പേരിൽ പൊലീസിൽനിന്ന് ക്രൂരമർദനം നേരിട്ടെന്ന് യുവാവ്. വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്ന് ഇരുപതുകാരൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് കാൽവെള്ളയിൽ ചൂരൽവെച്ച് അടിച്ചു. തലമുടിയിലും ചെവിയിലും പിടിച്ച് മുകളിലേക്ക് ഉയർത്തി.ഹൃദയ ശസ്‌ത്രക്രിയ കഴിഞ്ഞയാളാണെന്ന് പറഞ്ഞിട്ടും പൊലീസ് മർദനം തുടർന്നതായും യുവാവ് പറഞ്ഞു.
യുവാവിന്റെ കാൽവെള്ളയിലും ചെവിയ്ക്ക് പിറകിലും മർദനത്തിന്റെ പാടുകളുണ്ട്. സഹോദരനെയും പൊലീസ് മർദിച്ചെന്ന് ആരോപണമുണ്ട്. യുവാവെന്ന് തെറ്റിധരിച്ച് സഹോദരനെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. സഹോദരൻ ഹൃദ്‌രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസ് കേൾക്കാൻ തയാറായില്ലെന്ന് മൂത്ത സഹോദരൻ പറഞ്ഞു.
സഹോദരങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് ക്രൂരതയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.
സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞു. പ്രണയനൈരാശ്യമാണ് വ്യാജ ആരോപണം ഉന്നയിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.










0 comments