ബംഗാൾ തെരഞ്ഞെടുപ്പ്; കമ്മീഷന്റെ തീരുമാനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ എത്തിയത് 110 ഹർജികൾ

ന്യൂഡൽഹി:പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടത് 110 ഹർജികൾ. ഈ ഹർജികളിൽ ഒന്നിലും തന്നെ കമ്മീഷന്റെ തീരുമാനങ്ങൾക്ക് മേൽ പരാതിക്കാര്‍ക്ക് അനുകൂലമായി ഒരു പരാമര്‍ശം പോലും ലഭിച്ചില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15 മുതൽ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെയുള്ള കാലയളവിലാണ് കമ്മീഷനെതിരെ ഇത്രയധികം കേസുകൾ ഫയൽ ചെയ്യപ്പെട്ടത്. എന്നാൽ ഇവയിലൊന്നിൽ പോലും കമ്മീഷന്റെ നടപടികൾക്ക് എതിരെ കോടതിയിൽ നിന്ന് യാതൊരുവിധ പരാമർശങ്ങളോ ഉത്തരവുകളോ ഉണ്ടായില്ല.
രണ്ട് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ വലിയ അട്ടിമറിയാണ് ഉണ്ടായത്. ഭരണത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് തകര്‍ന്നടിഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപും ഇതിനിടയിലും കമ്മീഷൻ വലിയ തോതിലുള്ള നിയമ വെല്ലുവിളികളും വിമർശനങ്ങളുമാണ് നേരിട്ടത്. കമ്മീഷൻ ബിജെപിക്ക് അനുകൂലമായി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു പ്രധാന പരാതി.
വോട്ടർപട്ടിക പുതുക്കുന്നതിനായി കമ്മീഷൻ നടത്തിയ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' പ്രക്രിയയ്ക്കെതിരെ ജനങ്ങൾക്കിടിയിൽ വലിയ പ്രതിഷേധം നിലനിൽക്കെയാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് മുന്നിൽ ഹാജരായി വാദിച്ച സാഹചര്യം വരെയുണ്ടായി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 15 വർഷം നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് കേന്ദ്ര ഭരണത്തിലിരിക്കുന്ന ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തി.











0 comments