ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; ഒഡീഷയിൽ കനത്ത മഴ, അഞ്ച് ജില്ലകളിൽ റെഡ് അലേർട്

Photo: screengrab X
ഭുവനേശ്വർ : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് ഒഡീഷയിലെ മുഴുവൻ ജില്ലകളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യൂനമർദ്ദം ഒഡീഷയുടെ ഉൾപ്രദേശങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.
നിലവിൽ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപമുള്ള ഈ കാലാവസ്ഥാ പ്രതിഭാസം അടുത്ത 24 മണിക്കൂറിനുള്ളിൽ കരയിലേക്ക് പ്രവേശിക്കും. ഒഡീഷ തീരത്തെ ബാലസോറിന് സമീപത്തുകൂടി കര തൊടുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തുടനീളം ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട് പ്രഖ്യാപിച്ചു. സമ്പൽപൂർ, അംഗുൽ, ബൗധ്, സോനാപൂർ, കാണ്ഡമാൽ എന്നീ ജില്ലകളിലാണ് റെഡ് അലേർട്. 19 ജില്ലകളിൽ ഓറഞ്ച് അലേർടും ബാക്കി 6 ജില്ലകളിൽ യെല്ലോ
അലേർടും പ്രഖ്യാപിച്ചിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്. മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ജൂലൈ 5 മുതൽ ജൂലൈ 7 വരെ കടൽ അതീവ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയാണ്. ജില്ലയിലെ ഖജുരിപദയിൽ 276 മില്ലിമീറ്ററും ബൊലാങ്കിർ ജില്ലയിലെ തുറൈകേലയിൽ 264 മില്ലിമീറ്ററും മഴ ലഭിച്ചു. നഗരപ്രദേശങ്ങളായ കട്ടക്കിൽ 124.8 മില്ലിമീറ്ററും തലസ്ഥാനമായ ഭുവനേശ്വറിൽ 119.4 മില്ലിമീറ്ററും മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.










0 comments