അബുദാബി - ഫുജൈറ യാത്രയ്ക്ക് പുതിയ വേഗം; ഇത്തിഹാദ് റെയിൽ യാത്രാസർവീസ് ടൂറിസത്തിന് വൻ ഉത്തേജനമാകുമെന്ന് പ്രതീക്ഷ

ദുബായ്: അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാസർവീസ് ആരംഭിച്ചതോടെ യുഎഇയിലെ ആഭ്യന്തര ടൂറിസത്തിന് പുതിയ സാധ്യതകൾ തുറക്കുമെന്ന് വിലയിരുത്തൽ. ഫുജൈറയിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറുന്നതോടെ വാരാന്ത്യ വിനോദയാത്രകൾക്കും ഹ്രസ്വ അവധിയാത്രകൾക്കും കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്ന് ടൂറിസം മേഖല പ്രതീക്ഷിക്കുന്നു.
പുതിയ റെയിൽ സർവീസ് ഫുജൈറയുടെ വിനോദസഞ്ചാര സാധ്യതകൾ ഗണ്യമായി വർധിപ്പിക്കുമെന്നും ഇതുവഴി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദകേന്ദ്രങ്ങൾ, ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് വ്യാപാര മേഖലകൾ എന്നിവയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നും ടൂറിസം അധികൃതർ ചൂണ്ടിക്കാട്ടി.
ഇത്തിഹാദ് റെയിൽ സ്റ്റേഷന്റെ ഉദ്ഘാടനം എമിറേറ്റിന്റെ ടൂറിസം വികസനത്തിൽ നിർണായക നാഴികക്കല്ലാണെന്ന് ഫുജൈറ ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് വകുപ്പിന്റെ ഡയറക്ടർ സഈദ് അബ്ദുല്ല അൽ സമാഹി അഭിപ്രായപ്പെട്ടു. യുഎഇയുടെ ടൂറിസം ഭൂപടത്തിൽ ഫുജൈറയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് 105 മിനിറ്റാണ് വേണ്ടത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളിൽ 400 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രതിവർഷം ഒരു കോടി യാത്രക്കാർ ഈ സംവിധാനം ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്.
യാത്രക്കാർക്ക് കംഫർട്ട് ക്ലാസ്, പ്രീമിയം ക്ലാസ് എന്നീ രണ്ട് വിഭാഗങ്ങളിൽ ടിക്കറ്റുകൾ തിരഞ്ഞെടുക്കാം. റിസർവ്ഡ് സീറ്റുകൾ, സൗജന്യ വൈ-ഫൈ, മൊബൈൽ ചാർജിങ് സൗകര്യം, ലഗേജ് സൂക്ഷിക്കാനുള്ള പ്രത്യേക ഇടം, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സീറ്റുകൾ എന്നിവ രണ്ട് വിഭാഗങ്ങളിലും ഒരുക്കിയിട്ടുണ്ട്.











0 comments