കുടിവെള്ള പദ്ധതിയുടെ കിണർ ഇടിഞ്ഞു;
വീടുകൾ അപകടാവസ്ഥയിൽ

കൊമ്മേരി ആമാട്ടുപറമ്പിലെ ജനകീയ കുടിവെള്ള പദ്ധതിയുടെ കിണർ ഇടിഞ്ഞുതാഴ്‌ന്നനിലയിൽ
മാങ്കാവ് വളയനാടിന് സമീപം കൊമ്മേരി ആമാട്ടുപറമ്പിലെ ജനകീയ കുടിവെള്ള പദ്ധതിയുടെ കിണർ ഇടിഞ്ഞുതാഴ്ന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കിണർ പൂർണമായും ഇടിഞ്ഞത്. കിണറിനോട് ചേർന്നുള്ള റിയാസിന്റെ വീട് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഇതിന്റെ സമീപത്തുള്ള മമ്മദ് കോയയുടെ വീടും കിണറും അപകട ഭീഷണിയിലാണ്. ഇതുൾപ്പെടെ നാല് വീടുകളാണ് അപകട ഭീഷണിയിലുള്ളത്. സമീപ വീടുകളിൽ താമസിക്കുന്ന കുഞ്ഞുങ്ങളും വൃദ്ധരും വിദ്യാർഥികളുമടങ്ങിയ 30 പേരെ സുരക്ഷിത സ്ഥാനത്തേക്കുമാറ്റി. മാളിയേക്കൽ ബിച്ചീവി നൽകിയ സ്ഥലത്ത് ടി പി എം സാഹിറിന്റെ എംഎൽഎ ഫണ്ടുപയോഗിച്ചാണ് കിണറും ടാങ്കും മറ്റും നിർമിച്ചത്. നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന പദ്ധതിയാണ് പൂർണമായും തകർന്നത്. സംഭവം ജിയോളജിക്കൽ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ സ്‌റ്റേഷൻ ഓഫീസർ സി കെ മുരളീധരൻ, സീനിയർ ഫയർ റെസ്ക്യു ഓഫീസർ വി കെ സിധീഷ്, ഓഫീസർമാരായ ടി വി ജിജിൻ രാജ്, സി പി അൻവർ, ഹോം ഗാർഡുമാരായ എ അഭിലാഷ്, കെ കെ ശ്രീനാഥ്, കൗൺസിലർ കവിത അരുൺ, സുബിൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.










0 comments