ഗ്യാസിന്റെ അമിതവില: വാതക ശ്‌മശാനവും പ്രതിസന്ധിയിൽ

വിശ്രാന്തി വാതകശ്മശാനം
എ സജീവ് കുമാർ കൊയിലാണ്ടി ഗ്യാസിന്റെ വില വർധന കാപ്പാട് തൂവപ്പാറയിലെ വാതകശ്മശാനത്തി(വിശ്രാന്തി)ന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. ശവസംസ്‌കാരം നടത്താൻ സ്വന്തമായി സ്ഥലസൗകര്യമില്ലാത്തവർക്കും പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയാണ് ചേമഞ്ചേരി– ചെങ്ങോട്ടുകാവ് പഞ്ചായത്തുകളുടെ അതിർത്തിയിൽ ചേമഞ്ചേരി പഞ്ചായത്ത് വാതകശ്മശാനം സ്ഥാപിച്ചത്. സംസ്‌കരിക്കുമ്പോഴുണ്ടാകുന്ന പുക വെള്ളത്തിലൂടെ കടത്തിവിട്ട് മണമില്ലാത്ത രീതിയിലാണ് ശവസംസ്‌കാരം. ഒരു മൃതദേഹം സംസ്‌കരിക്കാൻ 19 കിലോഗ്രാമിലധികം ഗ്യാസ് ചെലവാകും. 8 ഗ്യാസ് സിലിണ്ടറുകൾ ഒരേ സമയത്ത് പ്രവർത്തിപ്പിച്ചാണ് സംസ്‌കാരം. മൊത്തം ഒരു സിലിണ്ടറിലധികം ഗ്യാസും കൂടാതെ വൈദ്യുതിയും സംസ്കരിക്കുന്നതിനുവേണ്ടി ചെലവുവരും. കേന്ദ്ര സർക്കാർ വാണിജ്യ ഗ്യാസിന് അമിതമായി വില വർധിപ്പിച്ചത് ശ്‌മശാനത്തിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. പഞ്ചായത്തിൽ നിന്നുള്ള മൃതശരീരങ്ങൾക്ക് 4000 രൂപയും പുറത്തുനിന്നുള്ളതാണെങ്കിൽ 4500 രൂപയുമാണ് ഈടാക്കുന്നത്. ചേമഞ്ചേരി സ്‌കിൽ ഡെവലപ്മെന്റ് മൾട്ടിപ്പിൾ കോ ഓപ് സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. വൈദ്യുതി ഇല്ലാതാകുമ്പോൾ ജനറേറ്ററും ഉപയോഗിക്കണം. ജീവനക്കാരായി സ്ഥിരമായി ആളെ നിയമിച്ചാൽ അവർക്കും കൃത്യമായ വേതനം കൊടുക്കണം. സാന്പത്തികമില്ലാത്തതിനാൽ സൊസൈറ്റി പ്രവർത്തകർ തന്നെയാണ് സംസ്‌കാരം നടത്തുന്നത്. സംസ്‌കാരച്ചെലവിലേക്ക് കൂടുതൽ തുക ഈടാക്കാൻ കഴിയില്ല. പഞ്ചായത്ത് ഗ്യാസിന് സബ്സിഡി നൽകാൻ തയ്യാറാകുകയും സംസ്‌കാരത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് കൂലി കൊടുക്കുകയും ചെയ്താൽ മാത്രമേ ഈ ശ്മശാനം നിലനിർത്താൻ കഴിയുകയുള്ളൂ.








0 comments