സീറ്റില്ല, ടിക്കറ്റിനായി നെട്ടോട്ടം

കോഴിക്കോട്
ഓണാഘോഷവും അവധിയും കഴിഞ്ഞു. ദീർഘദൂര യാത്രകൾക്ക് ടിക്കറ്റിനായി നെട്ടോട്ടത്തിലാണ് യാത്രക്കാർ. വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേരാണ് കൃത്യസമയത്ത് തിരിച്ചുപോകാനാകാതെ വലയുന്നത്. ഓണാവധിക്കാലത്തെ തിരക്ക് കുറയ്‌ക്കാന്‍ കോഴിക്കോട് വഴി എട്ട് അധിക ട്രെയിൻ സർവീസുകൾ മാത്രമാണ് അനുവദിച്ചത്. കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ കണ്ണടച്ചതോടെ ദുരിതം ഇരട്ടിച്ചു. മലബാര്‍ ഭാഗത്തേക്ക് ആവശ്യത്തിന് സർവീസുകൾ ഇല്ലാതിരുന്നതിനാൽ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുപോയിരുന്നു. നിമിഷ നേരത്തിനുള്ളിലാണ് തത്‌കാൽ ടിക്കറ്റുകളും പ്രീമിയം തത്‌കാൽ ടിക്കറ്റുകളും കാലിയാകുന്നത്. ജനറൽ കംപാർട്ട്‌മെന്റിൽ കയറി പോകാമെന്നുവച്ചാൽ കാലുകുത്താൻപോലും ഇടമില്ല. മണിക്കൂറുകളോളം ഒറ്റക്കാലിൽനിന്ന് യാത്രചെയ്യേണ്ട അവസ്ഥയാണ്. കെഎസ്‌ആർടിസിയിലും സമാന സാഹചര്യമാണ്. ബാംഗളൂരു ഉൾപ്പെടെ ദൂരസ്ഥലങ്ങളിലേക്കുള്ള ബസുകളിൽ ഒരു ടിക്കറ്റുപോലും ഇല്ല. മുൻവർഷങ്ങളിൽ കെഎസ്‌ആർടിസി ആവശ്യത്തിന് സർവീസുകൾ ക്രമീകരിക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല. വളരെ കുറച്ച് സർവീസുകൾ മാത്രമാണ് ഓണത്തിനുശേഷമുള്ള ദിവസങ്ങളിൽ ഒരുക്കിയിട്ടുള്ളൂ. ഇതിലൊന്നും ടിക്കറ്റ് ലഭ്യമല്ല. അവസരം മുതലാക്കി സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും യാത്രക്കാരെ വലയ്‌ക്കുന്നു. ഇതോടെ ഉയർന്ന തുക നൽകി യാത്രചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ. സാധാരണ ദിവസങ്ങളിൽ 800–1000 രൂപവരെയാണ് ബംഗളൂരുവിലേക്കുള്ള നിരക്ക്. എന്നാൽ, ഓണാവധി കഴിഞ്ഞുള്ള ദിവസങ്ങളിൽ 2000ത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്.










0 comments