സൗജന്യയാത്ര തിരിച്ചടി
സ്വകാര്യബസുകൾ കട്ടപ്പുറത്തേക്കോ?

സ്വന്തം ലേഖിക
Published on Jul 01, 2026, 02:17 AM | 1 min read
കോഴിക്കോട്
കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തോടെ വഴിമുട്ടി സ്വകാര്യ ബസ് വ്യവസായം. ജില്ലയിലെ സ്വകാര്യബസുകളുടെ വരുമാനം ഇതിനകം പകുതിയിലധികം കുറഞ്ഞു. പ്രിയദര്‍ശിനിയും ഡീസൽ വിലവര്‍ധനയും തിരിച്ചടിയായപ്പോൾ സര്‍വീസുകൾ നിര്‍ത്താനൊരുങ്ങുകയാണ് സംസ്ഥാനത്തുടനീളമുള്ള സ്വകാര്യബസുകൾ. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ റൂട്ടിലോടുന്ന ബസുകൾ ജൂലൈ മുതൽ സ്റ്റോപ്പേജ് നൽകി നിര്‍ത്തിയിടും. കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ ഓടുന്ന റൂട്ടിലാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുക. വിവിധ ബസുകൾ ഓട്ടം നിര്‍ത്തുന്നതിനായുള്ള ജി ഫോം ഇതിനകം സമര്‍പ്പിച്ചു. സ്വകാര്യ ബസ് വെട്ടിക്കുറയ്ക്കുന്നതോടെ സ്ഥിരയാത്രക്കാര്‍ പ്രതിസന്ധിയിലാകും. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ കൃത്യസമയത്ത് സ്ഥാപനങ്ങളിൽ എത്തേണ്ടവര്‍ക്കും സര്‍വീസ് ചുരുങ്ങുന്നത് തലവേദനയാകും. ബസുകൾ വരാൻ സമയദൈര്‍ഘ്യം കൂടുന്നതും പ്രിയദര്‍ശിനിയിൽ തിരക്കുകാരണം കയറാൻ സാധിക്കാത്തതും യാത്രക്കാരെ വലയ്ക്കും.












0 comments