ആവേശ രാവ്...

ഫൈനൽ ആവേശം ... ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണാനായി കോഴിക്കോട് പുതിയപാലത്തെ ബിഗ് സ്ക്രീനിൽ മണിക്കൂറുകൾക്കു മുമ്പേതന്നെ ഇരിപ്പിടം ഉറപ്പിക്കാനായി എത്തിയ ഫുട്ബോൾ ആരാധകർ. രാത്രി 09:30നുള്ള കാഴ്ച.
കോഴിക്കോട്
ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സര ഒരുക്കങ്ങൾക്കൊപ്പം കോഴിക്കോടും ഒരുങ്ങുകയായിരുന്നു അക്ഷരാർഥത്തിൽ. മത്സരത്തെ ആവേശക്കൊടുമുടിയിലെത്തിക്കാൻ ആരാധകർ സജ്ജമായി നഗരത്തിലേക്കൊഴുകുന്ന കാഴ്‌ചയായിരുന്നു വൈകിട്ടുമുതൽ. പൊലീസിന്റെ പൂട്ടുകൾ പൊട്ടിച്ച് ആരാധകർ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കൈയടക്കി. ബീച്ചിലും പുതിയപാലത്തുമായി ആയിരങ്ങളാണ് ബിഗ് സ്‌ക്രീനുകൾക്കുമുന്നിൽ മത്സരം കാണാൻ ഒഴുകിയെത്തിയത്. ടീമുകളുടെ പതാകകളുയർത്തിയും ബാൻഡ്‌വാദ്യങ്ങൾ മുഴക്കിയും പടക്കംപൊട്ടിച്ചും ഫൈനൽ മത്സരം ആഘോഷമാക്കുന്ന കാഴ്‌ചയായിരുന്നു എങ്ങും. പ്രിയപ്പെട്ട താരങ്ങളുടെ ജേഴ്‌സിയണിഞ്ഞ് നൃത്തച്ചുവടുകളുമായി ഫുട്‌ബോൾ പ്രേമികൾ ഉത്സവാന്തരീക്ഷംതീർത്തു.
മാളുകളിലും തിയേറ്ററുകളിലും പെയ്‌ഡ് സ്‌ക്രീനുകളിലും ടിക്കറ്റ് ചൂടപ്പംപോലെ വിറ്റുപോയിരുന്നു. ഓരോപ്രദേശത്തെയും ക്ലബ്ബുകളും യുവജന സംഘടനകളും ജനപ്രതിനിധികളുമെല്ലാം ഫൈനൽ മത്സരത്തിന്റെ തത്സമയ ബിഗ് സ്‌ക്രീൻ പ്രദർശനം സംഘടിപ്പിക്കാനായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കൈരളി, ശ്രീ തിയേറ്ററുകളിലും കളി കാണാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയായിരുന്നു ഇവിടെ പ്രദർശനം ഒരുക്കിയത്. പുതിയപാലം, വേങ്ങേരി, ബേപ്പൂർ, കുറ്റിച്ചിറ, കടലുണ്ടി, മാവൂർ, ബീച്ച് തുടങ്ങി വിവിധ സ്ഥലങ്ങളിലെല്ലാം ബിഗ് സ്‌ക്രീൻ പ്രദർശനമുണ്ടായിരുന്നു. കാലിക്കറ്റ് ട്രേഡ് സെന്ററിലും മാങ്കാവ് റിഥം ഹൗസിലും പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. ഫുട്‌ബോൾ ലഹരിയിലാഴ്‌ന്ന ആഴ്ചകൾനീണ്ട ആഘോഷത്തിന് ഇന്ന് സമാപനമാകും.









0 comments