ബ്രിക്സ് ഉച്ചകോടിയിൽ തിളങ്ങിയ എടച്ചേരിക്കാരൻ
ആഗോളവേദിയിലെ മലയാളിമുദ്ര

ബ്രിക്സ് ഉച്ചകോടി നടന്ന വേദിക്ക് സമീപം അമൽ മനോജ്
സി രാഗേഷ്
Published on Sep 21, 2026, 01:07 AM | 1 min read
നാദാപുരം
ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ കേരളത്തിന്റെ അഭിമാനമായി എടച്ചേരി സ്വദേശി അമൽ മനോജ്. നരിക്കുന്ന് തെരുവിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ ഇരുപത്തിയഞ്ചുകാരൻ തന്റെ കഠിനപ്രയത്നത്തിലൂടെയാണ് ലോകവേദിയിൽ കേരളത്തിന്റെ അഭിമാനമായി എത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ ഏഷ്യ– പസഫിക്ക് യൂത്ത് അംബാസിഡർ കൂടിയായ അമൽ ഇന്ത്യയുടെ യൂത്ത് അംബാസിഡറായാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് വളന്റിയർ ലീഡറായിരുന്നു. അന്ന് മികച്ച എൻഎസ്‌എസ് വളന്റിയർക്കുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. പിന്നീട് ഡൽഹി സർവകലാശാലയിലെ രാംജാസ് കോളേജിൽ നിന്ന് കണക്കിൽ ബിഎസ്‌സി ഓണേഴ്സ് ബിരുദം നേടിയ ശേഷം ഐഐഎമ്മിൽ നിന്ന് പിജി ഡിപ്ലോമയും പൂർത്തിയാക്കി. എടച്ചേരി നരിക്കുന്ന് തെരുവിലെ കയ്യാമ്പ്ര ശ്രുതിലയം വീട്ടിൽ മനോജിന്റെയും ലീനയുടെയും മകനാണ് അമൽ മനോജ്. നർത്തകിയായ ശ്രുതി ലക്ഷ്മിയാണ് സഹോദരി. 2023ൽ ജി -20ക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോൾ യുവാക്കളുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ സ്‌പീക്കറായി അമലിനെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ മേഖലകളിൽ അമലിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയായിരുന്നു നിയമനം. ഇറ്റലി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ വേൾഡ് ഫുഡ് ഫോറത്തിന്റെ ഇന്ത്യ ഡെലിഗേഷൻ ടീമിലും അമൽ അംഗമായിരുന്നു.










0 comments