പാത്തോളജി ലാബിലെ പരിശോധനാ ഫീസ്
തീരുമാനം ഉടൻ പിൻവലിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും

കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാത്തോളജി ലാബിൽ പരിശോധനാ ഫീസ് ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം. വെള്ളിയാഴ്ച ഡിവൈഎഫ്ഐ ഉപരോധത്തെ തുടർന്ന് ഫീസ് ചുമത്താനുള്ള തീരുമാനം മരവിപ്പിച്ചെങ്കിലും രോഗികളെ ദുരിതത്തിലാക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ചികിത്സയിലുള്ളവരും ബന്ധുക്കളും ആവശ്യപ്പെട്ടു. പത്തോളജി ലാബിൽ ആദ്യമായാണ് പരിശോധനകൾക്കായി സർക്കാർ ഫീസ് ചുമത്തുന്നത്. ലൂപ്പസ് ആന്റി കോഗുലൻഡ് പരിശോധന (800 രൂപ), ഫൈബ്രിനോജൻ (500), ഡി ഡിമ്മർ (500), ടി ടി (350), റിവ്യൂ സ്ലൈഡ്സ് (200), ബയോപ്സി (150), എഫ്എൻഎസി (100), യൂറിൻ അനാലിസിസ് ഓട്ടോമാറ്റഡ് (50), യൂറിൻ അനാലിസിസ് മാന്വൽ (50), സൈറ്റോളജി (50), ആക്ടിവേറ്റഡ് പാർഷ്യൽ ത്രോമ്പോ പ്ലാസ്റ്റിൻ ടൈം (40), പ്രോ ത്രോബിൻ ടൈം (40), കംബ്ലീറ്റ് ബ്ലഡ് കൗണ്ട് (30), എറിത്രോസൈറ്റ് സെമിന്റേഷൻ റൈറ്റ് (10) എന്നിങ്ങനെയാണ് ചികിത്സാ ഫീസ്. അന്യായ ഫീസ് ഇൗടാക്കുന്നതിനെതിരെ ജനം കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. ഓരോകാര്യങ്ങൾക്കും പരിശോധനാ ഫീസ് നിശ്ചയിച്ചാൽ സാധാരണക്കാർ എവിടെ ചികിത്സിക്കെുമെന്ന് നന്മണ്ട കരിയാത്തൻകാവ് സ്വദേശി ബിന്ദു പറഞ്ഞു. ഭർതൃസഹോദരൻ ബാലന്റെ ചികിത്സയ്ക്കായി എത്തിയതാണ് അവർ.










0 comments