കടകളിലും സ്ഥാപനങ്ങളിലും പരിശോധന: 90,000 രൂപ പിഴ

പഞ്ചായത്ത് സെക്രട്ടറി എം പി രജുലാലിന്റെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധന
നാദാപുരം നാദാപുരം, കല്ലാച്ചി ടൗണിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തി. നിരവധി സ്ഥപനങ്ങൾക്കെതിരെ നടപടിയെടുത്തു. 90,000 രൂപ പിഴ ചുമത്തി. കൂൾ ബാറുകൾ, ബേക്കറികൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ദിവസങ്ങളോളം പഴക്കംചെന്ന മാംസം പിടിച്ചെടുത്ത സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടി. കക്കൂസ് മാലിന്യം പൊതുഓടയിലേക്ക് ഒഴുക്കിവിട്ട നാദാപുരം ടൗണിലെ അതിഥി തൊഴിലാളി താമസിക്കുന്ന കെട്ടിടം അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകി. കസ്തൂരി കുളത്ത് ശുചിത്വം പാലിക്കാത്ത കെട്ടിടം താൽക്കാലികമായി അടക്കാൻ നിർദേശം നൽകി. വിവിധ സ്ഥാപന പരിസരങ്ങളിലായി അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ സ്ഥാപനങ്ങൾക്കാണ് 90,000 രൂപ പിഴ ചുമത്തിയത്. ശുചിത്വം പാലിക്കാതെയും പഴകിയ ഭക്ഷണങ്ങൾ വിൽപ്പന നടത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരെയും മാലിന്യസംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ പറഞ്ഞു. നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ എ ടി മൊയ്തീൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സീന, ജീവനക്കാരായ ജോബിത്ത് സിബി, കെ കെ ഷംനാദ്, കെ ടി ബിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.











0 comments