മീററ്റിൽ അനധികൃത തോക്ക് നിർമാണകേന്ദ്രം കണ്ടെത്തി; ആറുപേർ അറസ്റ്റിൽ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ പ്രവർത്തിച്ചിരുന്ന അനധികൃത തോക്ക് നിർമാണകേന്ദ്രം കണ്ടെത്തി തകർത്ത് പൊലീസ്. നാടൻ തോക്കുകൾ, നിർമാണം പൂർത്തിയാകാത്ത ആയുധങ്ങൾ, തോക്ക് നിർമാണത്തിനുള്ള യന്ത്രങ്ങളും ഉപകരണങ്ങളും വാഹനവും പിടിച്ചെടുത്തു. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു.
സീനിയർ പൊലീസ് സൂപ്രണ്ട് അവിനാശ് പാണ്ഡെയുടെ നിർദേശപ്രകാരം അനധികൃത തോക്ക് നിർമാണവും വിൽപ്പനയും തടയാൻ ആരംഭിച്ച നടപടികളുടെ ഭാഗമായി ലിസാഡി ഗേറ്റ് പൊലീസാണ് പരിശോധന നടത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് മദീന ഫേസ് രണ്ടിലെ ഹാജി റാഷിദ് കോളനിയിൽ നടത്തിയ റെയ്ഡിൽ കോമൽ കുമാർ, ഷാജിദ് എന്ന ലീ ലു, റിസ്വാൻ, റാഷിദ്, സാജിദ്, സജാവുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സമർ കോളനിയിലെ ഒരു വീട്ടിലും പൊലീസ് പരിശോധന നടത്തി. അനധികൃത തോക്കുകൾ നിർമിക്കാൻ ഉപയോഗിച്ചതായി സംശയിക്കുന്ന ഡൈകൾ, ഡ്രില്ലിങ് മെഷീനുകൾ, ഗ്രൈൻഡറുകൾ, സ്പ്രിങ്ങുകൾ, മാഗസിൻ ഘടകങ്ങൾ, ഫയലുകൾ തുടങ്ങിയ ഉപകരണങ്ങൾ ഇവിടെനിന്ന് പിടിച്ചെടുത്തു.
അനധികൃത പ്രവർത്തനത്തിന് ഉപയോഗിച്ചെന്ന് സംശയിക്കുന്ന വെള്ള നിറത്തിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൂർണമായി നിർമിച്ച മൂന്ന് പിസ്റ്റളുകൾ, നിർമാണം പൂർത്തിയാകാത്ത 44 പിസ്റ്റളുകൾ, വൻതോതിലുള്ള തോക്ക് ഘടകങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
പ്രതികൾക്കെതിരെ ബന്ധപ്പെട്ട നിയമവകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.










0 comments