വോട്ടെണ്ണൽ
3 കേന്ദ്രം, 14 ടേബിൾ

വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ യോഗത്തിൽ നിന്ന്
സ്വന്തം ലേഖകൻ കോഴിക്കോട് മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ, 13 മണ്ഡലത്തിലും 14 ടേബിളുകൾ, 1526 ഉദ്യോഗസ്ഥർ... നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഏഴുനാൾ അവശേഷിക്കുമ്പോൾ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർണം. സുരക്ഷാക്രമീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മെയ് നാലിന് രാവിലെ ആറിന് സ്ട്രോങ് റൂമുകൾ തുറക്കും. നടപടികൾ പൂർത്തിയാക്കി എട്ടിന് വോട്ടെണ്ണിത്തുടങ്ങും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യമെണ്ണുക. എട്ടരയ്ക്ക് വോട്ടിങ് മെഷീനുകളിലേക്ക് കടക്കും. ഒരു റൗണ്ടിൽ 14 ബൂത്ത് വോട്ടെണ്ണാൻ ഓരോ മണ്ഡലത്തിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണലിന് 14 ടേബിളുകൾ വീതമാണ് ഒരുക്കിയിരിക്കുന്നത്. ഒരു റൗണ്ട് എണ്ണുമ്പോൾ 14 ബൂത്തുകളുടെ ഫലമറിയാനാകും. ഓരോ റൗണ്ടിലെയും ഫലം വരണാധികാരിയുടെ ടേബിളിലേക്ക് കൈമാറും. തത്സമയം ഫലമറിയാനുള്ള സംവിധാനങ്ങളും ഒരുക്കി. ഓരോ റൗണ്ടും എണ്ണിത്തീരുന്ന മുറയ്ക്ക് വരണാധികാരിയുടെ ടേബിളിൽനിന്നുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ പുതുക്കി നൽകും. ഇതേസമയം വിവരങ്ങൾ മീഡിയാ റൂമിലേക്കും കൈമാറും. വോട്ടെണ്ണാൻ ഇവരെല്ലാം ഓരോ മണ്ഡലത്തിലെയും വരണാധികാരികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടപടി പൂർത്തീകരിക്കുക. ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സർവർ, ഒരു ഗ്രൂപ്പ് ഡി ജീവനക്കാരൻ എന്നിവർ ഓരോ ടേബിളിലുമുണ്ടാകും. സ്ഥാനാർഥിയെ പ്രതിനിധീകരിച്ച് ഒരു ഏജന്റും വോട്ടെണ്ണാനുണ്ടാകും. വരണാധികാരിയുടെ ടേബിളിന് സമീപത്തായി സ്ഥാനാർഥികൾക്കുള്ള ഇരിപ്പിടവുമൊരുക്കും. പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ പ്രത്യേകം കൗണ്ടറുണ്ടാകും. വോട്ട് എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും ടേബിളുകളുടെ എണ്ണം. ബാലുശേരിയിലാണ് പോസ്റ്റൽ ബാലറ്റിന് കൂടുതൽ ടേബിളുകൾ സജ്ജീകരിച്ചിരിക്കുന്നത് – 15. കുറവ് സൗത്തിലും – 5. ഓരോ ടേബിളിലും 100 ബാലറ്റുകൾ വീതമാണ് എണ്ണുക. എണ്ണണം 2837 ബൂത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എണ്ണാനുള്ളത് 2837 ബൂത്തുകളിലെ വോട്ടുകൾ. ബാലുശേരിയിലാണ് ഏറ്റവുമധികം ബൂത്തുകളുള്ളത്– 256. കുറവ് സൗത്തിലും– 168. മറ്റ് മണ്ഡലങ്ങളിലെ ബൂത്തുകളുടെ എണ്ണം: വടകര 186, കുറ്റ്യാടി 222, നാദാപുരം 254, കൊയിലാണ്ടി 231, പേരാമ്പ്ര 232, എലത്തൂർ 209, നോർത്ത് 186, ബേപ്പൂർ 215, കുന്നമംഗലം 255, കൊടുവള്ളി 214, തിരുവമ്പാടി 209. ഫലമറിയാം ലൈവായി തെരഞ്ഞെടുപ്പ് ഫലം തത്സമയം പൊതുജനങ്ങളിലെത്തിക്കാനും വിപുലമായ സംവിധാനങ്ങൾ തയ്യാറായിട്ടുണ്ട്. www.results.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും ecinet എന്ന മൊബൈൽ ആപ്പിലൂടെയും തെരഞ്ഞെടുപ്പ് ഫലമറിയാം










0 comments