പുറത്തായവർക്ക് കുറഞ്ഞ നിരക്കിൽ റേഷൻ ലഭിക്കില്ല
ജില്ലയിൽ 2421 കുടുംബങ്ങളെ ‘മുൻഗണന’യിൽനിന്ന് ഒഴിവാക്കി

കോഴിക്കോട്
മുൻഗണനാ, സബ്‌സിഡി വിഭാഗത്തിൽനിന്ന് ജില്ലയിലെ 2421 കുടുംബങ്ങളെ ഒഴിവാക്കി. പിഎച്ച്‌എച്ച്, എഎവൈ, എൻപിഎസ് എന്നീ വിഭാഗങ്ങളിൽനിന്നാണ് കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. ഇവർക്ക് ഇനി കുറഞ്ഞ നിരക്കിൽ റേഷൻ സാധനങ്ങൾ ലഭിക്കില്ല. പലകുടുംബങ്ങളോടും വിശദീകരണംപോലും ചോദിക്കാതെയാണ് ഒഴിവാക്കിയതെന്നാണ് വിവരം. അന്ത്യോദയവിഭാഗം (എഎവൈ)– 146, മുൻഗണനാവിഭാഗം (പിഎച്ച്‌എച്ച്)– 2264, മുൻഗണനേതര സബ്‌സിഡി വിഭാഗം (എൻപിഎസ്)–- 11 കാർഡുകൾ വീതമാണ് നോൺ പ്രയോറിറ്റി–-നോൺ സബ്‌സിഡി (വെള്ള കാർഡ്) വിഭാഗത്തിലേക്ക് മാറ്റിയത്. സംസ്ഥാനത്താകെ 83,316 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് പുറത്തായിട്ടുണ്ട്. 1000 ചതുരശ്രഅടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ അർധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയവരെയൊന്നും മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തരുതെന്നാണ് മാനദണ്ഡം. എന്നാൽ ഇതിലൊന്നുംപെടാത്തവരെയും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ആരോപണം. റേഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷമാണ് പുറത്താക്കലെന്ന് പറയുന്നു. ഇങ്ങനെ നടപടി സ്വീകരിക്കുന്നതിനുമുന്പ് കാരണം വിശദമാക്കി കാർഡ് ഉടമകളെ അറിയിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പാലിച്ചിട്ടില്ലെന്നാണ് വിവരം. കോഴിക്കോട് സിറ്റി റേഷനിങ് ഓഫീസ് (നോർത്ത്) പരിധിയിൽ – 396, സിറ്റി റേഷനിങ് ഓഫീസ് (സൗത്ത്) പരിധിയിൽ– 702, കോഴിക്കോട് താലൂക്ക്– 453, കൊയിലാണ്ടി– 166, വടകര– 329, താമരശേരി– 375 എന്നിങ്ങനെയാണ് മുൻഗണനാ, സബ്‌സിഡി വിഭാഗത്തിൽനിന്ന് ഒഴിവാക്കിയ കുടുംബങ്ങളുടെ കണക്കുകൾ.










0 comments