ഓണപ്പരീക്ഷ നാളെ
തീരാതെ പാഠങ്ങൾ

സ്വന്തം ലേഖിക
Published on Aug 12, 2026, 02:02 AM | 1 min read
കോഴിക്കോട്
ഓണപ്പരീക്ഷയ്ക്ക് ഒരുനാൾമാത്രം ശേഷിക്കെ എങ്ങുമെത്താതെ പഠനം. സെന്‍സസ് ഡ്യൂട്ടിക്ക് അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതാണ് വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാക്കിയത്. മഴക്കെടുതിയിൽ പഠനദിവസങ്ങൾ നഷ്‌ടപ്പെട്ടതും പാഠപുസ്‌തക വിതരണം വൈകിയതും സിലബസ് തീര്‍ക്കാനാകാതെ അധ്യാപകരെ പ്രതിസന്ധിയിലാക്കി. ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും പകുതി പാഠഭാഗങ്ങൾപോലും പൂര്‍ത്തിയായിട്ടില്ല. വ്യാഴം പരീക്ഷ തുടങ്ങുന്നതിൽ കുട്ടികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. പരീക്ഷ മാറ്റിവയ്ക്കാൻ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചില്ല. സർക്കാർ–എയ്‌ഡഡ് സ്‌കൂളുകളിലായി ഇരുപതിനായിരത്തോളം അധ്യാപകരാണ് ജില്ലയിലുള്ളത്. ഇതിൽ പന്ത്രണ്ടായിരത്തിലേറെ അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചു. പലയിടത്തും പ്രധാനാധ്യാപകൻ ഒഴികെ മുഴുവൻ അധ്യാപകര്‍ക്കും സെൻസസ് ഡ്യൂട്ടിയുണ്ടായിരുന്നു. ഒരാൾ പരമാവധി 200 വീടുകൾ നോക്കിയാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ, ആയിരത്തിലധികം വീടുകൾ ഒരാൾക്കുമാത്രം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ ശ്വാസംമുട്ടിച്ചു. പകരം സംവിധാനം ഏർപ്പെടുത്താതിരുന്നതോടെ പല സ്‌കൂളുകളും ജൂലൈ മാസത്തിൽ അനാഥമായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് സ്കൂളുകളിൽ അവധി പ്രഖ്യാപിച്ചതും സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചതുമെല്ലാം പ്രതിസന്ധികൂട്ടി. നിറംമങ്ങി ഓണാഘോഷവും ഇത്തവണ സ്കൂളുകളിലെ ഓണോഘോഷങ്ങൾക്കും നിറംമങ്ങും. ഓണാവധിക്കായി സ്കൂൾ അടയ്ക്കുന്ന 21-നും പരീക്ഷയുള്ള സാഹചര്യത്തിലാണിത്. 13ന് പരീക്ഷ ആരംഭിച്ച് 20ന് പൂർത്തിയാക്കി, 21ന് ഓണാഘോഷം എന്ന രീതിയിലായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിലെ പരീക്ഷകൾ ഒരേദിവസം വന്നതിനാലാണ് പുനഃക്രമീകരിച്ചത്. പരീക്ഷയുടെ സമ്മര്‍ദം നീക്കിവച്ച് ഓണം ആഘോഷിക്കാനുള്ള കുട്ടികളുടെ അവസരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കുളമാക്കിയത്. ഓണാഘോഷത്തിന് തടസ്സമുണ്ടാകാതെ പരീക്ഷ നിശ്ചയിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടിട്ടും തീരുമാനം മാറ്റിയില്ല.









0 comments