ഇന്ദിരാകട്ടിൽ ഹൈവോൾട്ട് പ്രതിഷേധം

യുഡിഎഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ജനദ്രോഹ പവര്‍കട്ടിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് വൈദ്യുതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്
കോഴിക്കോട്
പത്തു വർഷത്തിനുശേഷം പവർകട്ട് മടങ്ങിയെത്തിയതിന്റെ ആഘാതത്തിലാണ് നാട്. എൽഡിഎഫ് സർക്കാരിന്റെ ആസൂത്രണ മികവിൽ പരിഹരിച്ച വൈദ്യുതി പ്രതിസന്ധി വീണ്ടും മടങ്ങിയെത്തിയതിൽ രാഷ്‌ട്രീയ ഭേദമന്യേ പ്രതിഷേധം ശക്തമാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്കു കാരണമെന്ന വിമർശനമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെ ട്രോൾ മഴയാണ്. ഫുട്‌ബോൾ ലോകകപ്പ് മത്സരത്തിനിടയിലെ വൈദ്യുതി മുടക്കത്തിൽ കായികപ്രേമികളും നിരാശരാണ്.
സർക്കാരിന്റെ ജനവഞ്ചനക്കെതിരെ വേറിട്ട പ്രതിഷേധമാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ‘ഇന്ദിരാകട്ട് കേരളത്തിന് വേണ്ട, വൈദ്യുതി വിതരണത്തിൽ സർക്കാർ സമ്പൂർണ പരാജയം’ എന്ന മുദ്രാവാക്യം ഉയർത്തി പലയിടത്തും കെഎസ്‌ഇബി ഓഫീസുകളിലേക്ക് മാർച്ച് നടന്നു. കെഎസ്‌ഇബി ഓഫീസുകളിലും പ്രധാന നഗരങ്ങളിലും മെഴുകുതിരികൾ വിതരണം ചെയ്‌തായിരുന്നു പ്രതിഷേധം.
ജില്ലകമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് വൈദ്യുതി ഭവനിലേക്ക് നടന്ന മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൽ ജി ലിജീഷ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എം സച്ചിൻ ദേവ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം കെ നികേഷ്, ടി അതുൽ, വൈസ് പ്രസിഡന്റുമാരായ എൽ യു അഭിധ്, ഫഹദ് ഖാൻ, സെക്രട്ടറിയറ്റ് അംഗങ്ങളായ പി ശാരുതി, അമിത പ്രദീപ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അരുൺ സ്വാഗതവും ട്രഷറർ കെ എം നിനു നന്ദിയും പറഞ്ഞു.











0 comments