print edition തകർത്തത് 2 ലക്ഷത്തിലധികം വിദ്യാർഥികളുടെ സ്വപ്‌നം; നീറ്റ് പുനഃപരീക്ഷ ഹാജർനില പുറത്ത്


സ്വന്തം ലേഖകൻ
Published on Jul 18, 2026, 01:20 AM | 1 min read
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടിലുണ്ടായ ചോദ്യച്ചോർച്ചയെത്തുടർന്ന് രണ്ടുലക്ഷത്തിലേറെ വിദ്യാർഥികൾ നീറ്റെന്ന സ്വപ്നമുപേക്ഷിച്ചെന്ന് റിപ്പോർട്ട്. ആദ്യ പരീക്ഷ എഴുതിയ 2.05 ലക്ഷം വിദ്യാർഥികൾ പുനഃപരീക്ഷയെഴുതിയില്ലെന്ന ഞെട്ടിക്കുന്ന കണക്ക് ആഴ്ചകൾക്കുശേഷം എൻടിഎ പുറത്തുവിട്ടു.
മെയ് മൂന്നിനുനടന്ന ആദ്യ പരീക്ഷ 22.05 ലക്ഷം വിദ്യാർഥികളാണ് എഴുതിയതെങ്കിൽ പുനഃപരീക്ഷയ്ക്കെത്തിയത് 19.99 ലക്ഷം വിദ്യാർഥികൾമാത്രം. പരീക്ഷയ്ക്കായി 22.79 ലക്ഷംപേരാണ് രജിസ്റ്റർ ചെയ്തത്. ഇൗ കണക്ക് പ്രകാരം 2.79 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതാതിരുന്നു.
ആദ്യ പരീക്ഷയിൽ 96.72 ശതമാനം ഹാജർ രേഖപ്പെടുത്തിയ സ്ഥാനത്താണ് പുനഃപരീക്ഷയിൽ 87.72 ശതമാനമായി കുറഞ്ഞത്.
‘ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്‌നങ്ങൾ വെച്ച് കളിക്കാൻ ഇനി എൻടിഎയെ അനുവദിക്കില്ല. എൻടിഎ പിരിച്ചുവിടുകയും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണ’മെന്നും എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.











0 comments