print edition ബദരീനാഥ് ക്ഷേത്രക്കൊള്ള: ജൂൺ 30ന് വിരമിച്ച ജീവനക്കാരൻ അറസ്റ്റിൽ


സ്വന്തം ലേഖകൻ
Published on Jul 18, 2026, 01:16 AM | 1 min read
ന്യൂഡൽഹി: ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ഉത്തരാഖണ്ഡ് പൊലീസ്. ജൂൺ 30ന് വിരമിച്ച ക്ഷേത്ര ജീവനക്കാരൻ രാജേന്ദ്ര ചൗഹാനെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. നാല് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു നടപടി. ചൗഹാൻ സംഭാവന മോഷ്ടിക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു. ബിജെപി നേതാവ് ഹേമന്ത് ദ്വിവേദിയുടെ സഹായിയായ പ്രമോദ് നൗട്ടിയാലാണ് ആദ്യം അറസ്റ്റിലായത്.
ജൂൺ 22, 25, 29 ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് രാജേന്ദ്ര ചൗഹാൻ പണം മോഷ്ടിക്കുന്നതായി തെളിഞ്ഞത്. അതായത് വിരമിക്കുന്നതിന് ഒരുദിവസം മുമ്പുവരെ കാണിക്കപ്പണം കടത്തി. നോട്ടുകെട്ടുകൾ കീശയിലിട്ട് കൊണ്ടുപോവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽനിന്ന് കൂടുതൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ബദരീനാഥ്–കേഥാർനാഥ് ക്ഷേത്രസമിതി സിഇഒ സോഹൻ സിങ്, പേഴ്‌സണൽ അസിസ്റ്റന്റ് അതുൽ ദിമ്രി എന്നിവരെ ചോദ്യം ചെയ്തു. എന്നാൽ ബിജെപി നേതാവ് ഹേമന്ത് ദ്വിവേദിയെ തൊടാൻ പൊലീസ് തയ്യാറായിട്ടില്ല.











0 comments