കാറ്റുപോയി കാറ്ററിങ്

സ്വന്തം ലേഖകൻ കോഴിക്കോട് വിപണിയിൽ സർവ സാധനങ്ങൾക്കും വിലയേറിയതോടെ കാറ്റുപോയ അവസ്ഥയിലാണ് കാറ്ററിങ് സ്ഥാപനങ്ങൾ. സദ്യക്ക് ഉൾപ്പെടെ വില വർധിപ്പിച്ച് പിടിച്ചുനിൽക്കാനാണ് ശ്രമം. കുറുവയരി ചോറിനൊപ്പം രണ്ടുകൂട്ടം പായസം ഉൾപ്പെടെ 20മുതൽ 25വരെ വിഭവങ്ങളാണ് സദ്യയിൽ വിളമ്പുക. എന്നാൽ, വാണിജ്യ പാചക വാതകത്തിന്റെയും പലചരക്ക്– പച്ചക്കറികളുടെയും വിറകിന്റെയും വിലവർധന കാറ്ററിങ് മേഖലയെ തളർത്തുന്നു. സദ്യയ്ക്ക് 230മുതൽ 280 രൂപയാണ് ചെറുകിട കാറ്ററിങ്ങുകാർ ഇൗടാക്കുന്നത്. വിഭവങ്ങളും പായസവും കൂടുന്പോൾ വിലയും ഉയരും. രജിസ്‌ട്രേഡ് കാറ്ററിങ്ങുകാർ അഞ്ച് പേർക്കുള്ള സദ്യ അടങ്ങുന്ന ബോക്‌സിന് 2200–2500 രൂപ വരെയാണ് ഇൗടാക്കുന്നത്. മൂന്നുപേർക്കുള്ള ബോക്‌സിന് 1600–1700ആണ് വില. അമ്പതിനുമുകളിൽ ആളുള്ള സദ്യയാണെങ്കിൽ ആളൊന്നിന് 270–280 രൂപയാണ്. അരി, പാല്, പച്ചക്കറി, തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലവർധന സദ്യയെ ബാധിക്കും. തൂശനിലയുടെ വില 8മുതൽ 10 രൂപ വരെകൂടി. ഇത്തവണ കരകേറണം പാചക വാതക പ്രതിസന്ധിയുണ്ടാക്കിയ വിഷു–റാംസാൻ വിപണിയിലെ നഷ്ടം ഓണത്തിന് നികത്താനാകുമെന്നാണ് സ്ഥാപനങ്ങളുടെ പ്രതീക്ഷ. ഓഫീസുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വലിയ ഓര്‍ഡറുകള്‍ക്ക് പുറമെ, വീടുകളില്‍നിന്ന് ഓർഡറുമുണ്ട്. സംഘടനകളും ക്ലബ്ബുകളും ഓഫീസുകളും ഓണാഘോഷത്തിമിർപ്പിലാകുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കാറ്ററിങ്ങുകാർ. ഇഷ്ടമുള്ള വിഭവങ്ങൾ തെരഞ്ഞെടുത്ത് ഓർഡർ നൽകാം. സമൂഹമാധ്യമങ്ങളിലൂടെയും വാട്‌സാപ്പിലൂടെയുമാണ് സദ്യയുടെ പ്രചാരണം. ഓൺലൈൻ ഫുഡ് ഡെലിവറിയും വീടുകളിൽനിന്നുണ്ടാക്കി സ്ഥാപനങ്ങളിലേക്കെത്തിക്കുന്ന സംവിധാനങ്ങളുമുണ്ട്.










0 comments