നിപാ: വവ്വാലുകളുടെ സാന്പിൾ ശേഖരിച്ചു

നിപാ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്‌ധർ പരിശോധന നടത്തുന്നു
കോഴിക്കോട് നിപാ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണവും സാമ്പിൾ ശേഖരണവും നടത്തി. കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ്, കോഴിക്കോട് ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സാമ്പിൾ ശേഖരണം. നിപാ പ്രഭവകേന്ദ്രത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ പ്രദേശങ്ങളിൽനിന്നാണ് സാമ്പിളുകൾ എടുത്തത്. വനംവകുപ്പിന്റെ സഹായത്തോടെ രണ്ട് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു. പ്രദേശങ്ങളിലെ പശു, നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം തുടങ്ങിയവയും ശേഖരിച്ചു. നിപാ പ്രഭവകേന്ദ്രത്തിന് സമീപമുള്ള വവ്വാലുകളുടെ താവളങ്ങളിൽനിന്ന് കാഷ്ഠവും എടുത്തു. കണ്ണൂർ ആർഡിഡിഎൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ കുമാർ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. സി കെ ഫസ്‌ലു റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദഗ്ധ സംഘമെത്തിയത്. ആർഡിഡിഎല്ലിൽനിന്നുള്ള ഡോ. സൂര്യ, ഡോ. ദിവ്യ ബാലൻ, മൃഗസംരക്ഷണ വകുപ്പിലെ ഡോ. സംഗീത, ഡോ. അരുൺ സത്യൻ, ഡോ. പ്രിയ എന്നിവരും പങ്കാളികളായി. വളർത്തുമൃഗങ്ങളിലും വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലേക്ക് പരിശോധനക്ക് അയക്കും.










0 comments