മെഡി. കോളേജ് പാത്തോളജി ലാബ് പരിശോധനകൾക്ക് ഇനി പണമടയ്ക്കണം
രോഗികളോടും ദയയില്ല


സ്വന്തം ലേഖകൻ
Published on Aug 01, 2026, 01:34 AM | 1 min read
കോഴിക്കോട്
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങൾ മാത്രമാകുമ്പോഴും സാധാരണക്കാരായ രോഗികളോടുള്ള ക്രൂരത തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി വിഭാഗത്തിൽ സൗജന്യമായി നൽകിയിരുന്ന ലാബ് പരിശോധനകൾക്ക് ഇനിമുതൽ പണമടയ്ക്കണം. സൗജന്യ ചികിത്സയ്ക്കായി മറ്റു ജില്ലകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങൾ മെഡിക്കൽ കോളേജിനെ ആശ്രയിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഇരുട്ടടി.
പാത്തോളജി വിഭാഗത്തിലെ ഹിസ്റ്റോ പാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി ലാബുകളിലെ പതിനാലോളം വരുന്ന പരിശോധനകൾക്കാണ് ഫീസ് ചുമത്തിയത്. ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫീസ് ചുമത്തൽ. ലൂപ്പസ് ആന്റി കോഗുലൻഡ് പരിശോധന (800), ഫൈബ്രിനോജൻ (500), ഡി ഡിമ്മർ ( 500 ), ടിടി (350), റിവ്യൂ സ്ലൈഡ്സ് (200), ബയോപ്സി (150), എഫ്എൻഎസി (100), യൂറിൻ അനാലിസിസ് ഓട്ടോമാറ്റഡ് (50), യൂറിൻ അനാലിസിസ് മാന്വൽ (50), സൈറ്റോളജി (50), ആക്ടിവേറ്റഡ് പാർഷ്യൽ ത്രോമ്പോ പ്ലാസ്റ്റിൻ ടൈം ( 40), പ്രോ ത്രോബിൻ ടൈം (40), കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (30), എറിത്രോസൈറ്റ് സെമിന്റേഷൻ റൈറ്റ് (10) എന്നിങ്ങനെയാണ് പരിശോധനകളുടെ ഫീസ് നിരക്ക്. ആശുപത്രി വികസന സൊസൈറ്റി ( എച്ച്ഡിഎസ് ) യോഗത്തിലായിരുന്നു ജനദ്രോഹകരമായ തീരുമാനം.
പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ എതിർപ്പിനിടയിലും തീരുമാനമെടുക്കുകയായിരുന്നു. സാധാരണ എച്ച്ഡിഎസ് സ്ഥാപിച്ച ലാബുകളിലോ മറ്റ് പരിശോധന സംവിധാനങ്ങളിലോ മാത്രമാണ് എച്ച്ഡിഎസ് വഴി തീരുമാനമെടുക്കേണ്ടതെന്നിരിക്കെ സർക്കാരിന് കീഴിലുള്ള ചികിത്സാ സംവിധാനങ്ങളിൽ എച്ച്ഡിഎസ് തീരുമാനമെടുക്കുന്നതും ഇതാദ്യമായാണ്. മുഴുവൻ ചികിത്സാ സംവിധാനങ്ങളിലും ഫീസ് കൊണ്ടുവരികയെന്ന യുഡിഎഫ് സർക്കാര്‍ നിലപാടിന്റെ ആദ്യപടിയാണ് വർധനയെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.










0 comments