ഒളവണ്ണയിൽ മലമ്പനി പ്രതിരോധം ശക്തം
രക്ത സാമ്പിളുകൾ ശേഖരിച്ചു; കൊതുകുനശീകരണ പ്രവർത്തനം ഊർജിതമാക്കി

ജില്ലാ മലേറിയ ഓഫീസർ മുഹമ്മദ് റിയാസ് ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകുന്നു
പന്തീരാങ്കാവ് മലമ്പനി റിപ്പേർട്ടുചെയ്ത ഒളവണ്ണ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഒന്നാം വാർഡ് ഇരിങ്ങല്ലൂരിലാണ് അറുപത്തിമൂന്നുകാരന് മലമ്പനി ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മലേറിയ പരിശാേധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. രോഗവ്യാപനം തടയാൻ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രദേശത്തുനിന്ന് ആയിരത്തോളം രക്ത സാമ്പിൾ ശേഖരിക്കുകയും കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയുംചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരും ഫറോക്ക് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിലെ 26 വിദ്യാർഥികളും ചേർന്ന് വിവിധ ടീമായാണ് രക്ത സാമ്പിൾ ശേഖരിക്കുന്നത്. 500 പേരുടെ രക്തസാമ്പിൾ കഴിഞ്ഞദിവസം ശേഖരിച്ചു. ശേഷിക്കുന്നവ ഇന്ന് ശേഖരിക്കും. പനിബാധിതരുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. നേരത്തെ, ഈ ഭാഗത്ത് ചിലർക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. വാർഡ് അംഗം പി സുധീഷിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പ്രദേശത്ത് രാത്രിയിലും കൊതുകുനശീകരണം നടത്തുന്നുണ്ട്. ജില്ലാ മലേറിയ ഓഫീസർ മുഹമ്മദ് റിയാസ്, മെഡിക്കൽ ഓഫീസർ സിന്ധുകല, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ തങ്കമണി, ഒളവണ്ണ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ജയശ്രീ പിലാക്കുന്നത്ത്, ഹെൽത്ത് സൂപ്പർ വൈസർ പത്മനാഭൻ, എച്ച്ഐ ജയൻ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.










0 comments