ആശുപത്രിക്ക് ബൈ പറയാൻ 'അരോഗ് '

അനഘ പ്രകാശ്
Published on Jan 19, 2026, 12:25 AM | 1 min read
കോഴിക്കോട്
ചുമയോ ജലദോഷമോ പനിയോ വന്നാൽ ഇനി ആശുപത്രിയിലേക്ക് ഓടേണ്ട. പകരം മരുന്നും മെഡിക്കൽ സേവനങ്ങളുമെല്ലാം വീട്ടിലെത്തും. അസുഖം വന്നാൽ വീട്ടിലൊരു ആശുപത്രി എന്ന ആശയവുമായാണ് കോഴിക്കോട്ടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ "അരോഗ്' സ്റ്റാര്‍ട്ടപ്പിന് തുടക്കംകുറിയ്ക്കുന്നത്. രോഗപ്രതിരോധത്തിനും തുടര്‍പരിചരണത്തിനുമാണ് അരോഗ് മെഡിക്കോ പ്രൈവറ്റ് ലിമിറ്റഡ് പ്രാധാന്യം നൽകുന്നത്. സമൂഹമാധ്യമങ്ങൾ വഴിയും ഫോൺ വഴിയും ‘അരോഗ്’മായി ബന്ധപ്പെടുന്നവർക്ക് വിവിധ പരിശോധന നടത്താനുള്ള ലാബ് സൗകര്യം, ഡോക്ടര്‍മാരുടെ സേവനം, മരുന്നുകൾ എന്നിവ ആദ്യഘട്ടത്തിൽ വീട്ടിലെത്തിക്കും. സ്വകാര്യ ക്ലിനിക്കുകളുമായി സഹകരിച്ചാണ് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുക. രണ്ടാംഘട്ടത്തിൽ ആപ്ലിക്കേഷൻ ഒരുക്കി, എഐ സഹായത്തോടെയാണ് രോഗപ്രതിരോധത്തിനുള്ള വഴിയൊരുക്കുക. പകര്‍ച്ചവ്യാധികളെ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും പ്രവര്‍ത്തനം.
ഇതുവഴി വ്യക്തികളുടെ ആരോഗ്യസ്ഥിതി ട്രാക്കുചെയ്ത് ഒരുപരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാനാകും.
ഹൃദയാഘാതമുൾപ്പെടെയുള്ള രോഗങ്ങളെ എഐയുടെ സഹായത്തോടെ മുൻകൂട്ടി അറിയാനാകുമെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ പറഞ്ഞു.
ആശുപത്രികളിലെ നീണ്ട വരികളിൽനിന്ന് ബുദ്ധിമുട്ടാതിരിക്കാനും മറ്റ് രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും "അരോഗ്' സൗകര്യമൊരുക്കും. ഒരുപ്രദേശത്താകെ ഏതെങ്കിലും പകര്‍ച്ചവ്യാധി പിടിപെട്ടാലോ ആവര്‍ത്തിച്ചുവരുന്ന രോഗങ്ങളെയും മനസ്സിലാക്കാം.
കോഴിക്കോട് സ്വദേശികളായ ടി പി ഫർഹാൻ, മുഹമ്മദ് സൂഫിയൻ, റജ തഷ്-രീഫ്, അസീം എന്നിവരാണ് "അരോഗി'ന്റെ സ്ഥാപകര്‍. വയനാട് എൻജിനിയറിങ് കോളേജിൽനിന്നാണ് ഇവര്‍ ബിരുദം പൂര്‍ത്തിയാക്കിയത്.
ഫറോക്കിൽ വാട്സ എനർജി സിഇഒ അജയ് തോമസിന് മാതൃക നൽകി ആദ്യ സബ്സ്ക്രിപ്ഷൻ ഉദ്ഘാടനംചെയ്തു. ഫറോക്ക് നഗരസഭാധ്യക്ഷ ചന്ദ്രിക സബ്സ്ക്രിപ്ഷൻ മോഡൽ പ്രകാശിപ്പിച്ചു.










0 comments