ശാന്തകുമാർ പുരസ്കാരം സമ്മാനിച്ചു

പുരോഗമന കലാ സാഹിത്യ സംഘം നൽകുന്ന പ്രഥമ എ ശാന്തകുമാർ നാടക പുരസ്കാരം റഫീഖ് മംഗലശേരിക്ക് മേയർ ഒ സദാശിവൻ സമ്മാനിക്കുന്നു
കോഴിക്കോട്
നാടകപ്രവർത്തകൻ എ ശാന്തകുമാറിന്റെ സ്മരണയ്ക്കായി പുരോഗമന കലാ സാഹിത്യസംഘം ഏർപ്പെടുത്തിയ പ്രഥമ ശാന്തകുമാർ നാടകരചനാ പുരസ്കാരം നാടകരചയിതാവും സംവിധായകനുമായ റഫീഖ് മംഗലശേരിക്ക് സമ്മാനിച്ചു. ടൗൺഹാളിൽ നടന്ന "അശാന്തം’ ശാന്തൻ അനുസ്മരണ പരിപാടിയിൽ മേയര്‍ ഒ സദാശിവൻ പുരസ്‌കാരം സമ്മാനിച്ചു. "ഉടലുകൾക്ക് തീപിടിക്കുമ്പോൾ’ എന്ന നാടകത്തിനാണ് പുരസ്കാരം.
അനുസ്മരണ പരിപാടി മേയര്‍ ഉദ്ഘാടനം ചെയ്തു. ഡോ. യു ഹേമന്ത് കുമാര്‍ അധ്യക്ഷനായി. എ പ്രദീപ് കുമാര്‍ മുഖ്യാതിഥിയായി. സുരേഷ് കുട്ടിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. സതീഷ് കെ സതീഷ്, ടി സുരേഷ്ബാബു, എ അജയകുമാര്‍, എ കെ രമേഷ്, ഡോ. മിനി പ്രസാദ്, വിൽസൺ സാമുവൽ, കെ സുരേഷ് കുമാര്‍, ഗുലാബ് ജാൻ എന്നിവര്‍ സംസാരിച്ചു. എം സി സന്തോഷ് കുമാര്‍ സ്വാഗതവും ഇ എം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടര്‍ന്ന്, ശാന്തകുമാര്‍ അവസാനമായി രചിച്ച "മരിച്ചവരെ കുളിപ്പിച്ചൊരുക്കേണ്ട വിധം', നടുവണ്ണൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥികൾ അവതരിപ്പിച്ച "ഏറുപന്ത്' എന്നീ നാടകങ്ങൾ അരങ്ങേറി.
ഓർമയായി പെയ്‌തിറങ്ങി അരങ്ങ്
മരണമുണ്ടാക്കുന്ന ശൂന്യതയിൽ കാണികൾ നാടകകൃത്തിനെ ഓർത്തെടുത്തു. ഓര്‍മകളുടെ വേട്ടയാടലിൽ അവർ നൊന്തു. എ ശാന്തകുമാര്‍ അവസാനമായി രചിച്ച "മരിച്ചവരെ കുളിപ്പിച്ച് ഒരുക്കേണ്ട വിധം' നാടകമാണ് ടൗൺഹാളിൽ ഓർമ മഴയായി പെയ്‌തിറങ്ങിയത്.
ശാന്തകുമാറിന്റെ രണ്ട് പതിറ്റാണ്ടിലെറെ നീണ്ട നാടകജീവിതത്തിലെ അവസാന സൃഷ്ടിയാണ് ഇൗ നാടകം. ഏറ്റവും പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോൾ ഓർമകൾ എങ്ങനെയെല്ലാം വേട്ടയാടുമെന്നാണ് ഏകാംഗ നാടകം പറയുന്നത്. പ്രിയതമന്റെ വിയോഗ വേദന കാഴ്ചക്കാരിലേക്ക് അതിന്റെ മുഴുവൻ തീവ്രതയിലും എത്തിക്കാൻ ആര്‍ രമ്യയ്ക്ക് സാധിച്ചു. ഷിബു മുത്താട്ടിന്റെ കവിതയെ ആസ്പദമാക്കി എം എം രാഗേഷ് സംവിധാനംചെയ്ത നാടകം മൺസൂൺ തിയേറ്റർ ഗ്രൂപ്പാണ് അരങ്ങിലെത്തിച്ചത്. സുബീഷ് ചേളന്നൂർ കലാസംവിധാനവും എൻ ടി അരുൺ ലൈറ്റ് ഡിസൈനും വിനീത് സാരംഗി ശബ്ദവും മനേഷ മണിയും രാഹുൽ മക്കടയും സാങ്കേതിക സഹായവും നിര്‍വഹിച്ചു. 2021ൽ രക്താര്‍ബുദത്തെ തുടര്‍ന്നായിരുന്നു ശാന്തന്റെ അന്ത്യം.











0 comments