രാജ്യത്ത് നാലിലൊരാൾക്ക് വാതരോഗം

ഇന്ത്യയിലെ ആർത്രൈറ്റിസ് ആഘാതം എന്ന വിഷയത്തിൽ ഡോ. അരവിന്ദ് ചോപ്ര മുഖ്യ പ്രഭാഷണം നടത്തുന്നു
കോഴിക്കോട്
ഇന്ത്യയിൽ ജനസംഖ്യയിൽ നാലിലൊരാൾക്ക് വാതസംബന്ധമായ അസുഖങ്ങളുണ്ടെന്ന് പുണെ സെന്റർ ഫോർ റുമാറ്റിക് ഡിസീസസ് ഡയറക്ടറും ചീഫ് റുമാറ്റോളജിസ്റ്റുമായ ഡോ. അരവിന്ദ് ചോപ്ര പറഞ്ഞു. ഇന്ത്യയിലെ ആർത്രൈറ്റിസ് ആഘാതം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അലോപ്പതിയും ആയുർവേദവും ഒന്നിച്ചുള്ള പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്താൽ മാത്രമേ ഇതിനെ പൂർണമായും പ്രതിരോധിക്കാനാവൂ. ഗവ. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ റുമാറ്റോളജി വിഭാഗം, പുണെ സെന്റർ ഫോർ റുമാറ്റിക് ഡിസീസസ് സംയുക്തമായി കോഴിക്കോട് ഹോട്ടൽ ഗോകുലം ഗ്രാൻഡിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആർത്രൈറ്റിസ് എപ്പിഡെമിയോളജി ആൻഡ് പബ്ലിക് ഹെൽത്ത് ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാർ ഉദ്ഘാടനം ചെയ്തു. നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ ഡയറക്ടർ ഡോ. എസ് എൻ മൂർത്തി മുഖ്യാതിഥിയായി. ആർത്രൈറ്റിസ് രോഗനിർണയത്തിൽ ആയുർവേദത്തിന്റെ പങ്ക്, ഇന്റഗ്രേറ്റീവ് മെഡിസിൻ സമീപനം, ജീവിതനിലവാരം അളക്കൽ, വിപുലമായ വിവരങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.
ആർത്രൈറ്റിസ് വാതം അഖിലേന്ത്യാ സർവേ റിപ്പോർട്ട്
വാതരോഗബാധിതരിൽ 65% (ഏകദേശം 12.7 കോടി) സ്ത്രീകളാണ്.
ഏകദേശം 42 ലക്ഷം ഇന്ത്യക്കാർക്ക് ഈ ഗുരുതരമായ വാതരോഗമുണ്ട്. ഇത് ഹൃദയാഘാതത്തിനും അകാലമരണത്തിനും വരെ കാരണമായേക്കാം.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പ്രത്യുൽപ്പാദന പ്രായത്തിലുള്ള യുവതികളിൽ റുമറ്റോയ്ഡ് ആർത്രൈറ്റിസ് വളരെ കൂടുതലായി കാണുന്നു. 5.4 കോടി ആളുകൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചിട്ടുണ്ട്.
പുതിയ കാരണങ്ങൾ
മൊബൈൽ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിത ഉപയോഗം മൂലം കഴുത്ത് വേദന, നടുവേദന എന്നിവ അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നു. പുകയില ഉപയോഗം, സാക്ഷരതക്കുറവ്, മാംസാഹാരം എന്നിവയും രോഗസാധ്യത വർധിപ്പിക്കുന്നു. കേരളത്തിലെ ഏകദേശം 1 കോടി ജനങ്ങൾ സന്ധിവേദന അനുഭവിക്കുന്നവരാണെന്ന് സർവേ വ്യക്തമാക്കുന്നു. 28 ലക്ഷത്തോളം പേർക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചിട്ടുണ്ട്. 50 ലക്ഷത്തോളം ആളുകൾക്ക് നടുവേദനയുണ്ട്.
കോഴിക്കോട് നടത്തിയ സർവേ പ്രകാരം ചിക്കൻഗുനിയ ബാധയെ തുടർന്നുണ്ടാകുന്ന വിട്ടുമാറാത്ത വാതരോഗം കേരളത്തിൽ ആരോഗ്യപ്രശ്നമാണ്.










0 comments