അനിശ്ചിതകാല സത്യഗ്രഹം മാറ്റി

ആർഡിഒ ഓഫീസിനുമുന്നിൽ നടന്ന സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നേതൃത്വം നൽകുന്ന ആക്ഷൻ കമ്മിറ്റി വടകര ആർഡിഒ ഓഫീസിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം മാറ്റിവച്ചു. കോൺഗ്രസ്-, ലീഗ്, -ആർഎംപി സഖ്യം നേതൃത്വംകൊടുക്കുന്ന സൊസൈറ്റിയുടെ സാമ്പത്തികത്തട്ടിപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്തുക, ഇബ്രാഹിംകുട്ടി ഹാജിയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരിക, മുഴുവൻ നിക്ഷേപകരുടെയും പണം തിരിച്ചുനൽകാൻ സർക്കാർ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചത്. കേസ് അന്വേഷിക്കുന്ന വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി മനോഹരൻ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അനിശ്ചികാല സത്യഗ്രഹസമരം മാറ്റിവച്ചത്. ജൂലൈ രണ്ടിന് തിരുവള്ളൂരിൽ നടന്ന ബഹുജന സംഗമത്തിലാണ് വടകര ആർഡിഒ ഓഫീസിനു മുന്നിൽ എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന ആക്ഷൻ കമ്മിറ്റി അനിശ്ചിതകാല സമരം തീരുമാനിച്ചത്. എൽഡിഎഫ് പ്രത്യക്ഷ സമരം തീരുമാനിച്ചതിനെ തുടർന്ന് ജൂലൈ നാലിന് പ്രതികളിലൊരാളായ മുൻ ഡിസിസി സെക്രട്ടറി ടി വി സുധീർ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു പ്രതിയായ റിനീഷിനെയും കോട്ടയത്തുവച്ച് അറസ്റ്റ് ചെയ്തു. ബുധനാഴ്ച സഹകരണ വകുപ്പ് നൽകിയ കേസിലെ പ്രധാന പ്രതിയും സംഘം സെക്രട്ടറിയുമായ പ്രീനയും പൊലീസിന് മുന്നിൽ കീഴടങ്ങി. ഭൂരിപക്ഷം നിക്ഷേപകരുടെയും പരാതി പൊലീസിനും സഹകരണ വകുപ്പിലും നൽകിയാലേ നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തുക തിരിച്ചുകിട്ടുകയുള്ളൂ. അതിനാൽ എല്ലാവരുടെയും പങ്കാളിത്തത്തോടെ തുടർ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന നിക്ഷേപകരുടെ നിർദേശംകൂടി പരിഗണിച്ചാണ് നിലവിൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മാറ്റിയത്. മുഴുവൻ നിക്ഷേപകരെയും അണിനിരത്തി തുടർ പ്രക്ഷോഭം സംഘടിപ്പിക്കാനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. പൊലീസിന്റെ തുടർനടപടി നിരീക്ഷിച്ച് വീഴ്ചവരുന്ന പക്ഷം പ്രക്ഷോഭം തുടർന്നുനടക്കും. ബുധനാഴ്ച ആർഡിഒ ഓഫീസിനുമുന്നിൽ നടന്ന സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനംചെയ്തു. എം ടി രാജൻ അധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു, ടി എൻ മനോജ്, സി എച്ച് ഹമീദ്, കെ കെ ജയപ്രകാശ്, പി സത്യനാഥൻ, വള്ളിൽ ശ്രീജിത്ത്, കെ പി ബിന്ദു, എം എം സജിന, ആർ കെ ചന്ദ്രൻ, എം എം ധർമരാജൻ, പി സി സുരേഷ്, എം നാരായണൻ, ടി സി രമേശൻ, ഇ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ സി പവിത്രൻ സ്വാഗതം പറഞ്ഞു.









0 comments