ഓണപ്പരീക്ഷയ്ക്ക് രണ്ടാഴ്ചമാത്രം, പാഠഭാഗങ്ങൾ തീരാനേറെ
വിദ്യാര്‍ഥികൾ എന്തെഴുതും

സ്വന്തം ലേഖിക
Published on Jul 30, 2026, 01:36 AM | 1 min read
കോഴിക്കോട്
ഓണപ്പരീക്ഷയ്ക്ക് രണ്ടാഴ്ചമാത്രം ബാക്കിനിൽക്കെ, ഉത്തരക്കടലാസിൽ എന്തെഴുതുമെന്നറിയാതെ വിദ്യാര്‍ഥികൾ. സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ കൂട്ടമായി നിയോഗിച്ചതോടെയാണ് പഠനം പ്രതിസന്ധിയിലായത്. പരീക്ഷയ്‌ക്കുവേണ്ട പകുതിയോളം പാഠഭാഗങ്ങൾ ഭൂരിഭാഗം സ്കൂളുകളിലും ഇനിയും പഠിപ്പിക്കാനുണ്ട്. 30ന് സെൻസസ് ഡ്യൂട്ടി അവസാനിക്കുമെങ്കിലും പരീക്ഷ തുടങ്ങുന്ന 13നുള്ളിൽ പാഠഭാഗങ്ങൾ പൂർത്തിയാക്കൽ പ്രയാസമാകും.
ഇൗമാസം ഒന്നിനാണ് സെൻസസ് ഒന്നാംഘട്ടം തുടങ്ങിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിൽനിന്നായി പത്തായിരത്തോളം അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. പകരം ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കാതെയാണ് ഹയര്‍ സെക്കൻഡറിയിലുൾപ്പെടെ ഡ്യൂട്ടി നൽകിയത്. 29 അധ്യാപകരിൽ 16 പേര്‍ക്കും സെൻസസ് ഡ്യൂട്ടി കിട്ടിയ സ്‌കൂളുകൾ നഗരത്തിലുണ്ട്. ചിലയിടത്ത് പാഠഭാഗങ്ങൾ ഓടിച്ചുതീര്‍ക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഗണിതവും മറ്റ് ശാസ്‌ത്ര വിഷയങ്ങളുമുൾപ്പെടെ ബുദ്ധിമുട്ടുള്ളവ മനസ്സിലാക്കി പഠിക്കുന്നതിന് ഇത് തടസ്സമാകുന്നുവെന്ന് ആക്ഷേപമുണ്ട്. ഇൗ സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികൾക്ക് പ്രത്യേകം ട്യൂഷൻ ഏർപ്പെടുത്തേണ്ടിവരികയാണ്.
ഇരട്ടി ഭാരമായി സെൻസസ്
സെൻസസിന്റെ പേരിൽ അധ്യാപകരെ സമ്മര്‍ദത്തിലാക്കി അധികൃതര്‍. ഒരാൾ പരമാവധി 200 വീടുകൾ നോക്കിയാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ, ആയിരത്തിലധികം വീടുകൾ ഒരാൾക്കുമാത്രം നൽകിയാണ് അധ്യാപകരെ ശ്വാസംമുട്ടിച്ചത്. ഈ മാസം 30 വരെയായിരുന്നു ഡ്യൂട്ടി കാലയളവ്. എന്നാൽ, 20നുതന്നെ വിവരശേഖരണം പൂര്‍ത്തിയാക്കാൻ ഉദ്യോഗസ്ഥരിൽനിന്ന് സമ്മര്‍ദംവന്നിരുന്നെന്ന് അധ്യാപകര്‍ പറയുന്നു. ‘1650 വീടുകളാണ് വിവരശേഖരണത്തിനായി ലഭിച്ചത്. പരാതി നൽകിയശേഷം 811ആയി കുറച്ചു. 30നുള്ളിൽ തീര്‍ക്കാൻ പാടുപെടുമ്പോഴാണ് 20നും 26നുമെല്ലാം തീര്‍ക്കണമെന്ന് അടിയന്തര നിര്‍ദേശങ്ങൾ വന്നത്', സെൻസസ് ഡ്യൂട്ടിയിലുള്ള അധ്യാപകൻ പറഞ്ഞു.










0 comments