സർവീസില്ലെങ്കിലും വിൽപ്പന തകൃതി

ഓല ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾ സ്കൂട്ടർ തള്ളിക്കൊണ്ട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
കോട്ടയം സ്‌പെയർപാട്‌സുകളില്ലാതെ സർവീസ് സെന്ററുകൾ അടച്ചുപൂട്ടിയതോടെ വഴിയാധാരമായി ഓല ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താക്കൾ. വിൽപ്പനാനന്തര സേവനം നൽകാതെ വാഹനം വിറ്റഴിക്കൽ തുടരുന്ന കന്പനിക്കെതിരെ സ്‌കൂട്ടർ ഉടമകൾ പ്രതിഷേധ മാർച്ച് നടത്തി. ഗാന്ധി സ്‌ക്വയറിൽനിന്ന് കലക്‌ടറേറ്റിലേക്ക് സ്‌കൂട്ടറുകൾ തള്ളിക്കൊണ്ടായിരുന്ന മാർച്ച്. മാര്‍ച്ചിനുശേഷം വാഹന ഉടമകൾ കലക്ടര്‍ക്കും ആര്‍ടിഒയ്ക്കും നിവേദനം നല്‍കി. എല്ലാ സര്‍വീസ് സെന്ററുകളും ഉടന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുക, സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമം അടിയന്തരമായി പരിഹരിക്കുക, സര്‍വീസ് സെന്ററുകളില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഉടന്‍ റിപ്പയര്‍ ചെയ്ത് കൈമാറുക, വാഹനങ്ങള്‍ കേടുവന്ന ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഉപഭോക്തൃ കേന്ദ്രീകൃതമായി ഇലക്‌ട്രിക്കല്‍ വെഹിക്കിള്‍ പോളിസി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്. കോട്ടയം, ചങ്ങനാശേരി, തലയോലപ്പറന്പ്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ സർവീസ് സെന്ററുകൾ പൂട്ടിയതായി ഓല ബയേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഇ വി പ്രകാശ് പറഞ്ഞു. പൂട്ടിയ സർവീസ് സെന്ററുകളിൽ സർവീസിനായി എത്തിച്ച നൂറുകണക്കിന് വാഹനങ്ങൾ നശിക്കുകയാണ്. എട്ടുവർഷം വാറന്റിയുണ്ടായിട്ടും സ്‌പെയർപാർട്‌സോ സമയബന്ധിതമായി സർവീസോ നൽകാൻ കന്പനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. മുന്‍ എംപി കെ സുരേഷ് കുറുപ്പ്, ഡോ. സെലിന്‍ ഫിലിപ്പ്, മിനി കെ ഫിലിപ്പ്, ഫാ. ജോണ്‍സ് ഏബ്രഹാം, നിതില്‍, സെക്രട്ടറി അഡ്വ. അഭിലാഷ് ചെമ്പകശേരി, ജോയിന്റ് സെക്രട്ടറി വി അരവിന്ദ് എന്നിവര്‍ സംസാരിച്ചു.









0 comments