അനിശ്ചിതത്വം നിറഞ്ഞ റെയിൽവേ സ്റ്റേഷൻ

രാത്രിയും ഗോപുരത്തിന്റെ അവശേഷിക്കുന്ന ഭാഗം പൊളിച്ചടുക്കാനുള്ള ശ്രമത്തിൽ.

സ്വന്തം ലേഖകൻ
Published on Jul 10, 2026, 02:11 AM | 1 min read
കോഴിക്കോട്
ആന്ധ്രാപ്രദേശിൽ നഴ്‌സിങ്ങിന് പഠിക്കുന്ന മകളെ പാലക്കാട്ടെത്തിച്ച് യാത്രയയക്കാനാണ് റെയിൽവേ സ്റ്റേഷനിൽ വന്നത്. ഇവിടെ എത്തുമ്പോഴാണ് ട്രെയിനുകളെല്ലാം വൈകിയോടുന്നതായി വിവരം കിട്ടിയത്. പാലക്കാട്ടെത്തി പുണെ എക്‌സ്‌പ്രസിൽ കയറിയാലേ മകൾക്ക് യാത്ര തുടരാനാകൂ. എപ്പോൾ നടക്കുമെന്നറിയില്ല– അത്തോളി സ്വദേശി റോബർട്ടിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത് അനിശ്ചിതത്വം.
താനൂർ സ്വദേശിയായ മോഹനൻ എല്ലാ ദിവസവും കോഴിക്കോട്ടെത്തി ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. രാവിലെ വന്ന് ഉച്ചയോടെ മടങ്ങുന്നതാണ് പതിവ്. റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ ഇടിഞ്ഞുവീണ കാര്യം അറിഞ്ഞിരുന്നില്ല. ട്രെയിൻ കിട്ടില്ലെന്ന് കരുതി ഭക്ഷണംപോലും കഴിക്കാതെയാണ് ഓടിവന്നത്. ഇവിടെ എത്തിയപ്പോൾ മണിക്കൂറുകൾ വൈകിയാണ് ട്രെയിനുകൾ ഓടുന്നതെന്ന് അറിഞ്ഞത്.
റോബർട്ടിനെയും മോഹനനെയുംപോലെ നിരവധിയാളുകളാണ് വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത്. ഒന്നും രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകൾ ലക്ഷ്യമാക്കി വന്നവരെയെല്ലാം നാലിലേക്ക് പറഞ്ഞയച്ചു. ഇതോടെ നാലാം പ്ലാറ്റ്‌ഫോമിൽ നിൽക്കാനിടമില്ലാത്ത തിരക്കായി. പകൽ മൂന്നിന് നാലാം പ്ലാറ്റ്‌ഫോമിൽ മംഗളൂരു–കോയമ്പത്തൂർ പാസഞ്ചർ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ഒന്നാം പ്ലാറ്റ്‌ഫോമിലൂടെ തന്നെ സർവീസ് നടത്തിയതോടെ യാത്രക്കാരെല്ലാം അവിടേയ്ക്ക് ഓടേണ്ടിവന്നു. കൃത്യമായ അറിയിപ്പുകൾ നൽകുന്നതിൽ റെയിൽവേ വീഴ്ചവരുത്തിയെന്നാണ് യാത്രക്കാരുടെ ആരോപണം.











0 comments