ബഷീർ ഓർമകളിൽ ആകാശമിഠായി

മനാഫ് താഴത്ത്
Published on Jul 05, 2026, 02:09 AM | 2 min read
ഫറോക്ക്
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ കഥാവശേഷനായിട്ട് ഞായറാഴ്‌ച 32 വർഷം തികയുന്നു. ബഷീറിന്റെ ഓർമ്മകൾ പങ്കുവയ്ക്കാൻ ഇത്തവണ ഒത്തുചേരുന്നത് എഴുത്തുകാരന്റെ പേരിൽ ആദ്യമായി സ്ഥാപിച്ച സ്മാരക മന്ദിരത്തിലാണെന്ന പ്രത്യേകതയുണ്ട് .നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ്ബേപ്പൂർ ബിസി റോഡിൽ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ "ആകാശ മിഠായി" എന്ന സ്മാരകമുയർന്നത്. ബഷീറിന്റെ വൈലാലിൽ വീടിന് വിളിപ്പാടകലെയായുള്ള ഈ മനോഹര മന്ദിരത്തിലാണ് ചരമ ദിനാചരണത്തിന്റെ ഭാഗമായുള്ള "ബഷീർ ഫെസ്റ്റ്അരങ്ങേറുന്നത്.
തന്റെ പ്രത്യേകമായ രചനാ ശൈലിയിലൂടെ മലയാളിയുടെ വായനാഭിരുചിയെ അടിമുടി മാറ്റിമറിച്ച പ്രിയ എഴുത്തുകാരന് ഉചിതമായ സ്മാരകം തന്നെയാണ് ബേപ്പൂരിൽ ഒരുക്കിയിരിക്കുന്നത്.കോർപ്പറേഷന് കീഴിലുള്ള പഴയ കമ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കി 82. 69 സെന്റ് സ്ഥലത്താണ് ആകാശമിഠായി ഒരുക്കിയത് . ഇവിടെ അക്ഷരത്തോട്ടം, പ്രത്യേക ഹാൾ, കൾച്ചറൽ സെന്റർ, ഗവേഷണ കേന്ദ്രം, ബഷീർ മ്യൂസിയം, ഗ്രന്ഥാലയം, കുട്ടികളുടെ കളിസ്ഥലം, വാക് വേ, ഫുഡ് സ്റ്റാളുകൾ തുടങ്ങിയവയാണ് ആദ്യമൊരുക്കിയിരിക്കുന്നത്. സമീപത്തെ ഭൂമികൂടി ഏറ്റെടുത്ത് കൂടുതൽ വിപുലപ്പെടുത്താനും പദ്ധതിയുണ്ട്
ബഷീർ ദിനാചരണം ഇന്നുമുതൽ
വൈക്കം മുഹമ്മദ് ബഷീർ ചരമവാർഷിക ദിനാചരണ പരിപാടികൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി ബഷീർ സ്മാരകമായ ബേപ്പൂർ ബിസി റോഡിലെ "ആകാശമിഠായി'യിൽ നടക്കും. ബഷീർ ഫെസ്റ്റുമായി ബന്ധപ്പെട്ട പരിപാടികൾ ഞായറാഴ്‌ച രാവിലെ 10ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. എം എൻ കാരശ്ശേരി ബഷീർ സ്മാരക പ്രഭാഷണം നടത്തും. കെ ഇ എൻ, ഖദീജാ മുംതാസ് എന്നിവർ പങ്കെടുക്കും.
ഉച്ചയ്ക്ക് കുട്ടികളുടെ സംഗമവും കലാവിരുന്നും കോഴിക്കോട് സിആർസി ഡയറക്ടർ ഡോ. റോഷൻ ബിജിലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് മെഹ്ഫിൽ, ബേപ്പൂർ സുൽത്താന്റെ പെണ്ണുങ്ങൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ എന്നീ നാടകങ്ങളും ഏകാംഗ നൃത്തശിൽപ്പവും അരങ്ങേറും. തിങ്കളാഴ്‌ച ബഷീർ കഥപറച്ചിൽ, ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരം, മാജിക് ഷോ എന്നിവയ്ക്കൊപ്പം ബുക്ക് സ്റ്റാൾ, പുനലൂർ രാജൻ പകർത്തിയ ബഷീർ ചിത്രങ്ങളുടെ പ്രദർശനം, ബഷീനെ പറ്റിയുള്ള പഴയകാല പത്രങ്ങൾ, പുസ്തകങ്ങൾ, മാഗസിനുകൾ, ചിത്രങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ട്.
എല്ലാ വർഷവും ബഷീർ ദിനത്തിൽ വൈലാലിലാണ് അനുസ്മരണമുൾപ്പെടെയുള്ള പരിപാടികൾ നടത്താറുള്ളത്. ബി സി റോഡിൽ വിപുലമായ സ്മാരകം ആരംഭിച്ചതോടെ ഇത്തവണ മുതൽ അനുസ്മരണ പരിപാടികൾ ആകാശമിഠായിയിലേക്കായി.










0 comments