വിപണിയിൽ ത്രിവർണപ്പകിട്ട്

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് പാളയത്ത് ദേശീയ പതാകകൾ വിൽപ്പനക്കെത്തിയപ്പോൾ
കോഴിക്കോട് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റുകൂട്ടാനുള്ള ബലൂണുകളും തോരണങ്ങളും ത്രിവർണ പതാകകളുമായി ജില്ലയിൽ വിപണികൾ സജീവമായി. പലവിധത്തിലുള്ള തൊപ്പികളും ഷാളുകളും ബാഡ്‌ജുകളും കടകളിലെത്തിയിട്ടുണ്ട്. ഇത്തവണയും പ്ലാസ്‌റ്റിക് പതാകകൾ കഴിവതും ഒഴിവാക്കി പകരം തുണികളിലുള്ളവയാണ് കൂടുതലുള്ളത്. സാറ്റിന്‍ പതാകകള്‍ക്ക് 80, 160, 240 രൂപ എന്നിങ്ങനെയാണ് വില. പോളിസ്റ്റര്‍ പതാകകള്‍ക്കും ഡിമാന്റ് കൂടും. അവയ്ക്ക് 50, 80 രൂപ, 160 രൂപയാണ്. ഖദര്‍ തുണിയില്‍ ഉള്ള പതാകകള്‍ക്ക് 400 മുതല്‍ 750 രൂപ വരെ വിലയുണ്ട്. ഖാദി പതാകകള്‍ക്ക് 450, 650, 750 രൂപ എന്നിങ്ങനെയും വിലയുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ടീ ഷര്‍ട്ടുകളും വിപണിയിൽ സുലഭമാണ്. മൂന്നു മാസം മുതല്‍ ആറ് വയസ്സു വരെയുള്ള കുട്ടികള്‍ക്കായുള്ള ടീ ഷര്‍ട്ടുകൾ വിപണിയിലുണ്ട്. ഡെക്കറേഷന്‍ കട്ടിങ്ങുകള്‍, ത്രിവര്‍ണ നിറത്തിലുള്ള ബാഡ്ജുകള്‍, ബലൂണുകള്‍, തോരണങ്ങൾ, വാഹനങ്ങളില്‍ ഒട്ടിക്കാവുന്ന സ്റ്റിക്കറുകൾ, സാരികള്‍, ഷാളുകള്‍ എന്നിവയ്‌ക്കും ആവശ്യക്കാര്‍ ഏറെയാണ്. കാറുകളിലും സ്‌കൂട്ടറുകളിലും വയ്‌ക്കാനുള്ള ത്രിവര്‍ണപതാകയും വിപണിയിലുണ്ട്. ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി എ പി അനില്‍കുമാര്‍ ദേശീയ പതാകയുയര്‍ത്തും. തുടര്‍ന്ന് പരേഡിനെ അഭിവാദ്യം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ഔദ്യോഗിക പരേഡും ചടങ്ങുകളും. വിവിധ പൊലീസ് സേനാവിഭാഗങ്ങള്‍, എക്‌സൈസ്, അഗ്‌നിരക്ഷാ സേന, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍സിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഉള്‍പ്പെടെ 22 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും.










0 comments