തെളിനീരൊഴുകാൻ കല്ലായി

കല്ലായി പുഴയുടെ ദൃശ്യം
സ്വന്തം ലേഖിക കോഴിക്കോട് കല്ലായി പുഴയിലെ ചെളിനീക്കി ആഴം കൂട്ടാനുള്ള പ്രവൃത്തി അവസാനഘട്ടത്തിൽ. ഈ മാസം അവസാനത്തോടെ ചെളിനീക്കൽ പൂര്‍ത്തിയാകും. ഒരേസമയം രണ്ട് ബാര്‍ജുകൾ ഉപയോഗിച്ചാണ് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവൃത്തി നടക്കുന്നത്. 2025 ഫെബ്രുവരിയിലാണ് ചെളിനീക്കല്‍ ആരംഭിച്ചത്. ഇതിനകം 45 ശതമാനത്തിലേറെ ചെളി നീക്കി. കടല്‍ പ്രക്ഷുബ്ധമായതും കാലവര്‍ഷം കനത്തതുമെല്ലാം പ്രവൃത്തി വൈകിപ്പിച്ചിരുന്നു. 3.29 ലക്ഷം ക്യുബിക് മീറ്റര്‍ ചെളി നീക്കാനാണ് കരാര്‍. കോതി അഴിമുഖത്തുനിന്ന് മാങ്കാവ് കടുപ്പിനിവരെ നാലര കിലോമീറ്റര്‍ ദൂരത്തിലെ ചെളിയും മാലിന്യവുമാണ് നീക്കുക. നിലവിൽ കോതി അഴിമുഖത്തെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. നീക്കുന്ന ചെളി മൂന്നര മുതൽ അഞ്ച് കിലോമീറ്റര്‍ വരെ അകലെ കടലിലാണ് നിക്ഷേപിക്കുന്നത്. മണ്ണ് നീക്കിയ ഭാഗത്ത് പുഴയുടെ ഒഴുക്ക് കൂടി. ചെളിനീക്കൽ പ്രവ-ൃത്തിയുടെ ചെലവ് വഹിക്കുന്നത് കോര്‍പറേഷനാണ്. 12.98 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. കല്ലായിപ്പുഴയുടെ ആഴം കൂടുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ശമനമാകും. മഴക്കാലത്തിന് മുമ്പേ കല്ലായിയിൽ തെളിനീരൊഴുകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.










0 comments