അടിയന്തരാവസ്ഥ മറക്കാനുള്ളതല്ല

കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അനുസ്മരണ സമ്മേളനവും ഫാസിസ്റ്റ് വിരുദ്ധ ശില്പശാലയും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് ജനാധിപത്യത്തിന്റെ വിളക്കുമരങ്ങൾ തല്ലിക്കൊഴിച്ച അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്തെ ഓർമപ്പെടുത്തി, പുതുപോരാട്ടത്തിന് കരുത്തുപകർന്ന് ശിൽപ്പശാല. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ചെറുത്തുനിൽപ്പിന് കരുത്തേകിയാണ് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ആഭിമുഖ്യത്തിൽ ‘അടിയന്തരാവസ്ഥ ഓർമപ്പെടുത്തലും ഫാസിസ്‌റ്റ് വിരുദ്ധ ശിൽപ്പശാല’യും സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും മതനിരപേക്ഷ ജീവിതവും കോർപറേറ്റ് താൽപ്പര്യങ്ങളുടെ ഭാഗമായി കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലൊരുക്കിയ ശിൽപ്പശാല പോരാട്ടങ്ങൾക്ക് ഉൗർജപ്രവാഹമായി. ഭരണപ്രതിസന്ധി നേരിടുന്പോഴെല്ലാം ഭരണകൂടം ജനാധിപത്യവിരുദ്ധമായ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകുന്നതെന്ന് ഓർമപ്പെടുത്തിയാണ് പരിപാടി സമാപിച്ചത്. ശിൽപ്പശാല എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി മോഹനൻ, എ പ്രദീപ്‌കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി പി മുസാഫർ അഹമ്മദ്, എസ് കെ സജീഷ്, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് എന്നിവർ സംബന്ധിച്ചു. കേളുഎട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു. നവ ഫാസിസവും ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് അവതരിപ്പിച്ചു. ഡോ. യു ഹേമന്ത് കുമാർ അധ്യക്ഷനായി. ഡോ. എസ് ശ്രീകുമാരി സ്വാഗതം പറഞ്ഞു. ഇന്ത്യൻ സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ക്ലാസെടുത്തു. പ്രൊഫ. പി ടി അബ്ദുൾ ലത്തീഫ് അധ്യക്ഷനായി. എം രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്കാരം രാഷ്ട്രീയം എന്ന വിഷയം കെ ഇ എൻ അവതരിപ്പിച്ചു. ഡോ. മിനി പ്രസാദ് അധ്യക്ഷയായി. ഗുലാബ് ജാൻ സ്വാഗതം പറഞ്ഞു.








0 comments