ദയനീയം, ജീവനക്കാരുടെ താമസവും

പൊളിഞ്ഞുകിടക്കുന്ന റെയില്‍വേ ക്വാര്‍ട്ടേഴ്സുകള്‍
സ്വന്തം ലേഖകൻ കോഴിക്കോട് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിർമിച്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കാര്യമായ വികസനമൊന്നും ഇതുവരെ നടത്തിയിട്ടില്ല. അക്കാലത്ത് നിർമിച്ച ക്ലോക്ക് ടവറിലൊന്നാണ് കഴിഞ്ഞ ദിവസം നിലംപൊത്തിയത്. റെയിൽവേ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളുടെ അവസ്ഥയും പരിതാപകരമാണ്. റെയിൽവേ സ്‌റ്റേഷന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ക്വാർട്ടേഴ്സിലെ താമസക്കാർക്ക് അതിഥികളായി ചിലപ്പോഴെല്ലാം പാമ്പുകളും ഇഴജന്തുക്കളും എത്താറുണ്ടെന്ന് ജീവനക്കാർ പറയുന്നു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ് പല ക്വാർട്ടേഴ്‌സുകളും. പാടേ തകർന്നുപോയതും വാസ യോഗ്യമല്ലാത്തതുമായ ക്വാർട്ടേഴ്സുകൾ ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ, ഇതിനോട് ചേർന്നുള്ള ക്വാർട്ടേഴ്സുകളിൽ പതിവുപോലെ താമസക്കാരുണ്ട്. ഓടിട്ട മേൽക്കൂര തകർന്ന കെട്ടിടങ്ങളിൽ തൽക്കാലത്തേയ്ക്ക് ഇരുമ്പുഷീറ്റുകൾ പാകിയിരിക്കുകയാണ്. ക്വാർട്ടേഴ്സുകൾക്ക് അടച്ചുറപ്പ് നഷ്ടപ്പെട്ടതായും ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിലൊന്നിന്റെ വാതിൽ തുറന്ന വനിതാ ജീവനക്കാരിയുടെ നേരെ കട്ടിളയടക്കം മറിഞ്ഞുവീണു. മറ്റൊരാൾ ജനൽപ്പാളി തുറന്നപ്പോൾ ജനലാകെ പറഞ്ഞുപോയി. അറ്റകുറ്റപ്പണി നടത്തി നൽകിയെന്നത് മാത്രമാണ് ആശ്വാസമെന്ന് ജീവനക്കാർ പറയുന്നു. ക്വാർട്ടേഴ്സിന്റെ ചുറ്റുപാടും കാടുമൂടിയ നിലയിലാണ്. ഇഴജന്തുക്കൾ ഏതുസമയവും കേറിവരാമെന്ന പേടിയുമുണ്ട്.











0 comments