മൂന്നാംദിവസവും കണ്ടെത്താനായില്ല
അതിഥി തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു

വിലങ്ങാട് പുഴയിൽ അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീം പാറക്കെട്ടുകൾക്കിടയിൽതിരച്ചിൽ നടത്തുന്നു
നാദാപുരം
വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കണാതായ അതിഥി തൊഴിലാളി യുപി സ്വദേശി നിഗം കുമാറിനെ മൂന്നാംദിവസവും കണ്ടെത്താനായില്ല. ചൊവ്വ രാവിലെ എട്ടോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കോഴിക്കോട്ടുനിന്ന് എൻഡിആർഎഫ്, നാദാപുരം സ്റ്റേഷനുപുറണമെ പാനൂർ, പേരാമ്പ്ര, കൊയിലാണ്ടി, വടകര സ്റ്റേഷനുകളിൽനിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ, സ്‌കൂബാ ടീം, കോഴിക്കോട്ടുനിന്നുള്ള മുങ്ങൽ വിദഗ്ധർ, നാട്ടുകാർ, ജനകീയ ദുരന്തനിവാരണ സേന, സന്നദ്ധ പ്രവർത്തകർ എന്നിവർ തിരച്ചിലിൽ പങ്കെടുത്തു. പുഴയിലെ പാറക്കെട്ടുകളും ഭൂമിശാസ്ത്രപരമായ ഘടനയും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കെ എം അഭിജിത്ത് എംഎൽഎ, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ് കുമാർ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സജ്ന മണിയൂർ, വിവിധ രാഷ്ടീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, തഹസിൽദാർ, ഡെപ്യൂട്ടി കലക്ടർ, പൊലീസ് എന്നിവർ സ്ഥലത്തെത്തി. ചൊവ്വാഴ്‌ച വൈകിട്ടോടെ നിഗം കുമാറിന്റെ ബന്ധുക്കളുമെത്തി.
കുളിക്കാവുമുതൽ മുടിക്കൽ പാലംവരെ വ്യാപക തിരച്ചിൽ നടത്തി. കുടിങ്ങിക്കിടക്കാൻ സാധ്യതയുള്ള പാറക്കൂട്ടങ്ങൾക്കിടയിലും കുറ്റിക്കാടുകളിലും സാഹസികമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വൈകിട്ട് ചൊവ്വാഴ്‌ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ ഏട്ടിന് തിരച്ചിൽ പുനരാരംഭിക്കും. ഞായറാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം വിലങ്ങാട് കുളിക്കാവ് പുഴയോരത്ത് കുളിക്കുന്നതിനിടെ ശക്തമായ കുത്തൊഴുക്കിൽപ്പെട്ടാണ് നിഗം കുമാറിനെ കാണാതായത്.








0 comments