വിശ്രാന്തിക്ക് മരണമണി

ചേമഞ്ചേരി പഞ്ചായത്തിലെ വിശ്രാന്തി വാതകശ്മശാനം
എ സജീവ് കുമാർ കൊയിലാണ്ടി ചേമഞ്ചേരി പഞ്ചായത്ത് കാപ്പാട് കടലോരത്ത് നിർമിച്ച ‘വിശ്രാന്തി’ വാതകശ്മശാനം പൂട്ടി. ഗ്യാസിന്റെ അമിതമായ വിലക്കയറ്റവും ചേമഞ്ചേരി പഞ്ചായത്തിന്റെ അവഗണനയുംമൂലം നടത്തിപ്പുകാരായ സൊസൈറ്റി ശ്‌മശാനത്തിന്റെ പ്രവർത്തനം നിർത്തുകയാണെന്ന് പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചു. കേന്ദ്ര സർക്കാർ വാണിജ്യ ഗ്യാസുകൾക്ക് അമിതമായ വില വർധിപ്പിച്ചതാണ് വാതകശ്മശാനത്തിന്റെ നിലനിൽപ്പിന് പ്രധാന ഭീഷണിയായത്. ചേമഞ്ചേരി പഞ്ചായത്ത് തനതുഫണ്ടിൽ നിർമിച്ച വാതകശ്മശാനം 2020 ആഗസ്‌ത് 26നാണ് ഉദ്ഘാടനം ചെയ്തത്. നിരവധി വർഷക്കാലത്തെ നിരന്തര ഇടപെടലിന്റെ ഭാഗമായി 2015ൽ അശോകൻ കോട്ട് പ്രസിഡന്റായ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയാണ് ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. എംഎൽഎ ഫണ്ടും ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് ഫണ്ടുകളുമായി 1.10 കോടി രൂപക്ക് ഹൈടെക്ക് ശ്മശാനം കാപ്പാടിനും പൊയിൽക്കാവിനുമിടയിൽ കടലോരത്ത് യാഥാർഥ്യമായി. ഒരു സംസ്കാരത്തിന് പഞ്ചായത്തിനുള്ളിലുള്ളവർക്ക് ഫീസ് 4000വും മറ്റ് പഞ്ചായത്തുകളിൽനിന്നുള്ളവർക്ക് 4500 രൂപയുമാണ് ഇതുവരെ ഈടാക്കിയത്. ചേമഞ്ചേരിയിലെ ഒരു വിവിധോദ്ദേശ സഹകരണ സംഘമായിരുന്നു ആദ്യവർഷം ശ്മശാനം ഏറ്റെടുത്തത്. പിന്നീട് ലേലത്തിലെടുത്തവർ ശരിയായി നോക്കി നടത്താത്തതിനാൽ ഏറെ കാലം ശ്മശാനം അടച്ചിട്ടു. കഴിഞ്ഞ വർഷം മുതൽ ആദ്യം നടത്തിയ സൊസൈറ്റിയാണ് നടത്തിപ്പുകാർ. ഗ്യാസും, വൈദ്യുതിയുംകൊണ്ടാണ് ശ്മശാനം പ്രവർത്തിപ്പിക്കുന്നത്. സാമൂഹ്യ പ്രവർത്തനം എന്ന രീതിയിലാണ് ഇതുവരെ സൊസൈറ്റി ഭാരവാഹികൾ സംസ്കാരം നടത്തിയത്. ഒരു മൃതദേഹം ദഹിക്കാൻ മിനിമം ഒരു സിലിണ്ടർ ഗ്യാസ് വേണം. ജീവനക്കാർക്ക് വേതനവും വൈദ്യുതിയും മറ്റ് ചെലവുകളുമടക്കം ഒരുദിവസം ഏതാണ്ട് ആറായിരത്തിലധികം രൂപ ചെലവുവരും. മൂരാട് മുതൽ കോരപ്പുഴ വരെയുള്ള തീരദേശവാസികൾക്കും സ്വന്തമായി വീടില്ലാത്തവർക്കും വീട്ടിൽ സംസ്കാരം നടത്താൻ സൗകര്യമില്ലാത്തവരടക്കമുള്ള പാവപ്പെട്ടവർക്കുംവേണ്ടി നിർമിച്ച വിശ്രാന്തി ഓർമയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.










0 comments