ധർമേന്ദ്ര പ്രധാന്റെ രാജി; അണപൊട്ടി ആഹ്ലാദം
ഒന്നായി പൊരുതി, നാം ജയിച്ചു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെ തുടർന്ന് എസ്എഫ്ഐ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
കോഴിക്കോട് നീച ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളിൽ അടിപതറാത്ത, അടിയറവ് പറയാത്ത യുവതയയുടെ പ്രതിഷേധങ്ങൾ ഫലംകണ്ടതിന്റെ ആഹ്ലാദം തെരുവീഥികളിൽ അണപൊട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെ തുടർന്ന് ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. ഡൽഹിയിലെ സമരം 35–ാം നാൾ വിജയം കാണുന്നതുവരെ ഐക്യദാർഢ്യം അറിയിച്ചും പ്രതിഷേധിച്ചും അവരും കൂടെയുണ്ടായിരുന്നു. സിഐടിയു, കർഷകത്തൊഴിലാളി യൂണിയൻ, കർഷകസംഘം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എ--ഫ്‌ഐ എന്നിവ സംയുക്തമായി കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിൽ സംഘടിപ്പിച്ച ‘രാത്രി വിജിൽ’ പോരാട്ടങ്ങൾക്ക് വീര്യം പകരുന്നതായിരുന്നു. വിവിധ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ പരിപാടികൾ നടത്തി. വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഡൽഹിയിലേക്ക് നീങ്ങി. സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തി. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷയിൽ വിശ്വാസ്യത ഉറപ്പാക്കാതെ അവരുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തിയവർക്കേറ്റ തിരിച്ചടിയാണ് സമരത്തിന്റെ വിജയമെന്ന് സംഘടനകൾ ഓർമിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ നേതൃത്വത്തിൽ ഡിഎൈഫ്‌ഐ നഗരം ചുറ്റി പ്രകടനം നടത്തി. വി വസീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ അരുൺ, സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, ജില്ലാ ട്രഷറർ കെ എം നിനു, വൈസ് പ്രസിഡന്റ് ഫഹദ് ഖാൻ, ജോയിന്റ് സെക്രട്ടറി ടി അതുൽ തുടങ്ങിയവർ സംസാരിച്ചു.










0 comments