ad
Deshabhimani

 മതിയായ ഉപകരണങ്ങളില്ല

കോഴിക്കോട് മെഡി. കോളേജിൽ
ശസ്ത്രക്രിയകൾ മുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി.

വെബ് ഡെസ്ക്

Published on Jul 08, 2026, 02:22 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട് ഹൃദ്രോഗ ചികിത്സാവിഭാഗത്തിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും വലച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി. ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും ഉൾപ്പെടെയുള്ളവ സമയബന്ധിതമായി നടത്താതെയാണ് രോഗികളെ ദുരിതത്തിലാക്കുന്നത്. ശസ്ത്രക്രിയ മുറിക്കുള്ളിലെ ഉപകരണങ്ങൾ തകരാറാണെന്ന് പറഞ്ഞാണ് ഡോക്ടര്‍മാര്‍ രോഗികളെ കൈയൊഴിയുന്നത്. ദിവസങ്ങളായി ആശുപത്രിയിൽ കഴിയുന്നവരോട് ഡിസ്ചാര്‍ജായി തിരുവനന്തപുരത്തുള്ള ആശുപത്രിയിലേക്ക് പോകാനാണ് അറിയിച്ചത്. കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാത്തതിൽ പ്രതിഷേധത്തിലാണ് കൂട്ടിരിപ്പുകാര്‍. നേരത്തെ ആശുപത്രിയിൽ രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടുമാസമായി ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയകളൊന്നും സമയബന്ധിതമായി നടക്കുന്നില്ല. വിവിധ രക്തപരിശോധനകളും മറ്റും പൂര്‍ത്തിയാക്കി ശസ്ത്രക്രിയക്ക് കാത്തിരിക്കുന്നവര്‍ക്കാണ് മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ തിരിച്ചടിയാകുന്നത്. കുടിശ്ശികയുള്ളതിനാൽ കമ്പനികൾ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യത്തിന് നൽകുന്നില്ലെന്നാണ് അധികൃതരുടെ വാദം. രണ്ടാഴ്ചയിലധികമായി അഡ്മിറ്റായിരുന്ന തിരൂരങ്ങാടി സ്വദേശികൾ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജായി നഗരത്തിലെ സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഒരുമാസത്തോളമായി അഡ്മിറ്റായ പൊറ്റമ്മൽ സ്വദേശികളോടും എപ്പോൾ ശസ്ത്രക്രിയ നടത്തുമെന്ന് അറിയിച്ചിട്ടില്ല. "ഭര്‍ത്താവിന് മൂന്ന് ബ്ലോക്കുണ്ടെന്ന് നേരത്തേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അഡ്മിറ്റ് ആയത്. മറ്റ് സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള സാമ്പത്തികസ്ഥിതിയില്ല. ഡിസ്ചാര്‍ജായി പോകാനുള്ള ധൈര്യവുമില്ല', പൊറ്റമ്മൽ സ്വദേശി ശാലിനി പറഞ്ഞു. ശസ്ത്രക്രിയ കാത്ത് അന്യജില്ലകളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. ലിഫ്റ്റുകൾ നിശ്ചലമായതും ദിവസങ്ങളായി രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. വിവിധ വാർഡുകൾക്ക് സമീപമായുള്ള അഞ്ച്‌ ലിഫ്റ്റുകളിൽ ഒന്നുമാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home