മത്തിയും നെത്തോലിയും ഇഷ്ടംപോലെ

ചാലിയത്ത് മത്തിയും നെത്തോലിയുമായെത്തിയ വള്ളങ്ങൾ
സ്വന്തം ലേഖകൻ ഫറോക്ക് ട്രോളിങ് നിരോധകാലത്ത് സുലഭമായി മത്തിയും നെത്തോലിയും. ഏതാനും ദിവസങ്ങളായി ചാലിയത്തെ വള്ളങ്ങൾക്കെല്ലാം മത്തിയും നെത്തോലിയും യഥേഷ്‌ടം ലഭിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം മത്തി സുലഭമായി ലഭിച്ചുതുടങ്ങിയത് ട്രോളിങ് നിരോധത്തിലും മത്സ്യമേഖലയ്ക്ക് ഉണർവായി. ചെമ്മീൻ ചാകര പ്രതീക്ഷിച്ചാണ് വള്ളങ്ങളിറങ്ങുന്നതെങ്കിലും മലബാറിലൊരിടത്തും ചെമ്മീൻ ലഭിച്ചുതുടങ്ങിയിട്ടില്ല. ട്രോളിങ് നിരോധ കാലയളവിൽ പൂവാലൻ, നാരൻ, കരിക്കാടി ഉൾപ്പെടെ വിവിധയിനം ചെമ്മീൻ ധാരാളമായി കേരളതീരത്ത് ലഭിക്കുന്നതാണ്. ട്രോളിങ് നിരോധം ആരംഭിച്ചതുമുതൽ പരമ്പരാഗത വള്ളങ്ങൾക്ക് കാര്യമായി മത്സ്യം ലഭിച്ചിരുന്നില്ല. മത്സ്യ ദൗർലഭ്യത്തിന്റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് മായംകലർത്തിയ മത്സ്യങ്ങൾ ധാരാളമായി എത്തിയിരുന്നു. മത്തിയും നെത്തോലിയും ലഭിച്ചുതുടങ്ങിയതോടെ ഇൗ ആശങ്കയ്‌ക്കും ഒരുപരിധിവരെ പരിഹാരമായി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കിപ്പോഴും ചെമ്മീൻ ചാകരയിലാണ് പ്രതീക്ഷ.








0 comments