മഴ കുറഞ്ഞു; ദുരിതം ബാക്കി

വെള്ളംകയറിയ കോഴിക്കോട് ചെലവൂർ ഗവ. എൽപി സ്കൂൾ അധ്യാപകരും കോര്‍പറേഷന്‍ ജീവനക്കാരും വൃത്തിയാക്കുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും ദുരിതമൊഴിയാതെ ജില്ലയിലെ വിവിധ പ്രദേശങ്ങൾ. പലയിടത്തും വെള്ളക്കെട്ടുള്ളതിനാൽ ഗതാഗതവും പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. വീടുകളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാമ്പുകളിലുള്ളവർ മടങ്ങിത്തുടങ്ങിയെങ്കിലും തുടർ ശുചീകരണം ഉൾപ്പെടെയുള്ളവ വെല്ലുവിളിയാകുകയാണ്. പല വീടുകളിലും ചെളിനിറഞ്ഞ് താമസയോഗ്യമല്ലാതായിട്ടുണ്ട്. സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം നടക്കുന്നുണ്ടെങ്കിലും പകർച്ചാവ്യാധി ഉൾപ്പെടെയുള്ളവയിൽ ആശങ്കയിലാണ് ഇവർ. സർക്കാർ സംവിധാനങ്ങൾ പ്രതിരോധ മരുന്നുകൾ കൃത്യമായി വിതരണംചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മഴ കുറഞ്ഞതോടെ ക്യാമ്പുകളുടെ എണ്ണത്തിലും കുറവുണ്ടായി. നിലവിൽ 16 ക്യാമ്പുകളിലായി 743 പേരാണുള്ളത്. ഇതിൽ 332 സ്‌ത്രീകളും 118 കുട്ടികളും 243 പുരുഷൻമാരുമാണ്. കക്കയം, പെരുവണ്ണാമൂഴി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയ നിലയിൽ തന്നെയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മഴക്കെടുതിയിൽ ജില്ലയിലിതുവരെ നാല് വീടുകൾ പൂർണമായും 66 വീടുകൾ ഭാഗികമായും തകർന്നു. വയനാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടായിരുന്നതിനാൽ താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ചൊവ്വ രാവിലെ 8.30മുതൽ ബുധൻ രാവിലെ 8.30വരെ കോഴിക്കോട്– 30.2 മില്ലി മീറ്റർ, കൊയിലാണ്ടി– 16.0 മി. മീ., വടകര– 19.0 മി. മീ മഴയാണ് ലഭിച്ചത്.










0 comments